
തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ റവന്യൂ മന്ത്രി കെ. രാജൻ കോടതിയിൽ നേരിട്ട് ഹാജരായി ജാമ്യം നേടി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് മന്ത്രി ഹാജരായത്. നേരത്തെ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് മന്ത്രിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. മന്ത്രിയെ കണ്ടെത്താനായില്ലെന്നായിരുന്നു പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.
2013 ഫെബ്രുവരി 11-ന് എഐവൈഎഫ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ടാണ് കേസ് നിലനിൽക്കുന്നത്. സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ സർക്കാരിന് 50,000 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് പോലീസിന്റെ കുറ്റപത്രം. വാറന്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് മന്ത്രി കോടതിയിലെത്തുകയും ജാമ്യ നടപടികൾ പൂർത്തിയാക്കുകയും ചെയ്തത്.
Also Read:എൽഡിഎഫ് ശക്തമായി തിരിച്ചുവരും, ജാഥകൾ വൻ വിജയം: ടി.പി. രാമകൃഷ്ണൻ
മന്ത്രി ഒളിവിലാണെന്ന തരത്തിലുള്ള പോലീസ് റിപ്പോർട്ടും വാറന്റ് വാർത്തകളും നേരത്തെ വലിയ ചർച്ചയായിരുന്നു. എന്നാൽ ഇന്ന് നേരിട്ട് കോടതിയിൽ ഹാജരായതോടെ ഈ വിവാദങ്ങൾക്ക് വിരാമമായി. സമരങ്ങളിൽ പങ്കെടുക്കുമ്പോൾ രാഷ്ട്രീയ പ്രവർത്തകർക്കെതിരെ എടുക്കാറുള്ള സ്വാഭാവികമായ കേസുകളിലൊന്നാണിതെന്ന് മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
The post പൊതുമുതൽ നശിപ്പിച്ച കേസ്; മന്ത്രി കെ. രാജൻ കോടതിയിൽ ഹാജരായി ജാമ്യം നേടി appeared first on Express Kerala.


