
കോയമ്പത്തൂർ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 16 വയസ്സുകാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു. കോയമ്പത്തൂരിലെ ആവലെപ്പംപട്ടി ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ബി. കൗശിക (16), മുത്തശ്ശി മൈലാതൽ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ കൗശികയുടെ സഹോദരി ഹരിതയ്ക്കും (17) ഗുരുതരമായി പരിക്കേറ്റു.
നേഗമം സ്വദേശിയായ അഭിഷേക് (24) ആണ് ക്രൂരകൃത്യം നടത്തിയത്. പ്രതിയും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇയാൾ വിവാഹാലോചനയുമായി പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നുവെന്നും പോലീസ് പറയുന്നു. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം മാത്രമേ വിവാഹം പരിഗണിക്കുകയുള്ളൂ എന്ന് വീട്ടുകാർ നിലപാടെടുത്തു. ഇതിൽ പ്രകോപിതനായ അഭിഷേക് തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി വീണ്ടും വിവാഹത്തിന് നിർബന്ധിക്കുകയും തർക്കമുണ്ടായപ്പോൾ കത്തിയെടുത്ത് കൗശികയെ കുത്തുകയുമായിരുന്നു.
Also Read: വൈറ്റിലയിൽ റെയിൽവേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; യുവതി കോട്ടയം സ്വദേശിനി
തടയാൻ ശ്രമിച്ച മുത്തശ്ശിയെയും സഹോദരിയെയും ഇയാൾ ആക്രമിച്ചു. കൗശികയും മുത്തശ്ശിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ഹരിത പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
The post വിവാഹാഭ്യർത്ഥന നിരസിച്ചു; തമിഴ്‌നാട്ടിൽ 16കാരിയെയും മുത്തശ്ശിയെയും യുവാവ് കുത്തിക്കൊന്നു appeared first on Express Kerala.



