ലഖ്‌നൗ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാൻ പിതാവ് നിരന്തരം നിർബന്ധിച്ചതിൽ പ്രകോപിതനായി മകൻ പിതാവിനെ വെടിവെച്ചുകൊന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വെട്ടിനുറുക്കി പലയിടങ്ങളിലായി ഉപേക്ഷിച്ചു. ലഖ്‌നൗവിലെ ആഷിയാനയിൽ നടന്ന സംഭവത്തിൽ 21-കാരനായ അക്ഷത് പ്രതാപ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ വ്യവസായിയായ മാനവേന്ദ്ര സിംഗ് (49) ആണ് കൊല്ലപ്പെട്ടത്.
മകൻ ഡോക്ടറാകണമെന്നത് മാനവേന്ദ്ര സിംഗിന്റെ വലിയ ആഗ്രഹമായിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പരീക്ഷാ കാര്യത്തെച്ചൊല്ലി വീണ്ടും തർക്കമുണ്ടായപ്പോൾ അക്ഷത് പിതാവിനെ വെടിവെക്കുകയായിരുന്നു. വെടിയേറ്റു മരിച്ച പിതാവിന്റെ മൃതദേഹം താഴത്തെ നിലയിലെ ഒഴിഞ്ഞ മുറിയിലെത്തിച്ചു. അവിടെ വെച്ച് സഹോദരിയുടെ മുന്നിൽ വെച്ചാണ് മൃതദേഹം വെട്ടിനുറുക്കിയത്.
Also Read:പരപ്പനങ്ങാടിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ; പ്രതി മുൻപും സമാന കേസുകളിൽ പ്രതി
വിവരം പുറത്തുപറയാതിരിക്കാൻ സഹോദരിയെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കി. ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി വീടിന് പുറത്തും ചില ഭാഗങ്ങൾ മുറിക്കുള്ളിലെ നീല ഡ്രമ്മിലും ഒളിപ്പിച്ചു. മാനവേന്ദ്ര സിംഗിനെ കാണാനില്ലെന്ന പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കുറ്റം സമ്മതിച്ച അക്ഷതിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വരികയാണ്.
The post നീറ്റ് പരീക്ഷയെഴുതാൻ നിർബന്ധിച്ചു; അച്ഛനെ വെടിവെച്ചുകൊന്ന് കഷ്ണങ്ങളാക്കി മകൻ appeared first on Express Kerala.



