
ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള വിവാദ ഉത്തരവ് ദ്വീപ് ഭരണകൂടം പിൻവലിച്ചു. ഫെബ്രുവരി 25 മുതൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന ഈ നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാൽ, ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും വിഷയം കോടതിയിലെത്തുകയും ചെയ്തു. വാഹന നിരോധനം റംസാൻ മാസത്തിന് ശേഷം മാത്രമേ നടപ്പിലാക്കുകയുള്ളൂ എന്ന് കഴിഞ്ഞ ദിവസം ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉത്തരവ് പൂർണ്ണമായും പിൻവലിക്കാൻ അധികൃതർ തീരുമാനിച്ചത്.
ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, വായുമലിനീകരണം തടയൽ എന്നിവ മുൻനിർത്തിയാണ് നിയന്ത്രണം കൊണ്ടുവന്നതെന്നായിരുന്നു ഭരണകൂടത്തിന്റെ വാദം. എന്നാൽ, ശുദ്ധവായു യഥേഷ്ടം ലഭിക്കുന്ന ലക്ഷദ്വീപ് പോലുള്ള ഒരിടത്ത് ഇത്തരം നിയന്ത്രണങ്ങൾ വിചിത്രമാണെന്ന് സംവിധായിക ഐഷ സുൽത്താന ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. ജനജീവിതം ദുസ്സഹമാക്കുന്ന നീക്കമാണിതെന്ന് ചൂണ്ടിക്കാട്ടി വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് അഡ്മിനിസ്‌ട്രേഷൻ ഉത്തരവിൽ നിന്ന് പിന്മാറിയത്.
The post ലക്ഷദ്വീപിലെ ബുധനാഴ്ചകളിലെ വാഹന വിലക്ക് പിൻവലിച്ചു! appeared first on Express Kerala.



