
പരിസ്ഥിതി സംരക്ഷണം മുൻനിർത്തി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ബഹ്‌റൈൻ കർശന നിയന്ത്രണം ഏർപ്പെടുത്തി. 57 മൈക്രോണിൽ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിർമ്മാണം, ഇറക്കുമതി, വിതരണം എന്നിവ നിരോധിച്ചുകൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. 2019-ലും 2021-ലും നടപ്പിലാക്കിയ പ്ലാസ്റ്റിക് വിരുദ്ധ നടപടികളുടെ തുടർച്ചയായാണ് ഈ പുതിയ പരിഷ്കാരം. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കൈപ്പിടിയുള്ളതും ഇല്ലാത്തതുമായ ബാഗുകൾക്കും വിൽപന കേന്ദ്രങ്ങളിൽ നൽകുന്ന പ്ലാസ്റ്റിക് കവറുകൾക്കും ഈ നിരോധനം ബാധകമാണ്.
അതേസമയം, അത്യാവശ്യ മേഖലകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകളിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന ബാഗുകൾ, ആശുപത്രികളിലെ അപകടകരമായ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ബാഗുകൾ എന്നിവയ്ക്ക് തടസ്സമുണ്ടാകില്ല. കൂടാതെ മരുന്നുകൾ, ആഹാരപദാർത്ഥങ്ങൾ എന്നിവ പാക്ക് ചെയ്യുന്നതിനും കയറ്റുമതി ആവശ്യങ്ങൾക്കായി പ്രത്യേകം നിർമ്മിക്കുന്ന ബാഗുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ജനങ്ങൾക്കും വ്യാപാരികൾക്കും ആവശ്യമായ അവബോധം നൽകുന്നതിനായി അറബിയിലും ഇംഗ്ലീഷിലും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ പുറത്തിറക്കും.
Also Read: കുവൈത്തിൽ ഇനി വാഹന കൈമാറ്റം എളുപ്പം; അനുമതിപത്രം നൽകാൻ ‘സഹേൽ’ ആപ്പ് മതി
പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തുറമുഖങ്ങളിലും വിപണികളിലും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടക്കും. വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും തങ്ങളുടെ കൈവശമുള്ള പഴയ സ്റ്റോക്കുകൾ തീർക്കുന്നതിനും പുതിയ മാനദണ്ഡങ്ങളിലേക്ക് മാറുന്നതിനുമായി ആറുമാസത്തെ സാവകാശം നൽകിയിട്ടുണ്ട്. ഈ കാലാവധിക്ക് ശേഷം നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. സമ്പൂർണ്ണ പ്ലാസ്റ്റിക് വിമുക്തമായ ഒരു പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനായുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി.
The post പ്ലാസ്റ്റിക് മലിനീകരണത്തിന് കടിഞ്ഞാൺ; ബഹ്‌റൈനിൽ സിംഗിൾ യൂസ് ബാഗുകൾക്ക് നിയന്ത്രണം appeared first on Express Kerala.



