
തിരുവനന്തപുരം: കേരളത്തിന്റെ ടൂറിസം, ചരക്ക് നീക്ക മേഖലകളിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന 280 കിലോമീറ്റർ ദൈർഘ്യമുള്ള ആക്കുളം-ചേറ്റുവ ജലപാതയുടെ ഒന്നാം ഘട്ടം നാളെ (ഫെബ്രുവരി 26) ഉദ്ഘാടനം ചെയ്യും. വർക്കലയിലെ ചിലക്കൂർ ബീച്ച് പാർക്കിൽ വൈകുന്നേരം 4.30-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി നാടിന് സമർപ്പിക്കും.
ചിലക്കൂർ ടൂറിസം പദ്ധതിയുടെ ഭാഗമായി സിയാൽ നിർമ്മിച്ച ഇലക്ട്രിക് ബോട്ടുകൾ, ശ്രീനാരായണ ഗുരുവിന്റെ ജീവിതം പറയുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. 1876-ൽ നിർമ്മിച്ച 340 മീറ്റർ നീളമുള്ള ചരിത്രപ്രസിദ്ധമായ ചിലക്കൂർ തുരങ്കത്തിന്റെ നവീകരണവും ഇതോടെ പൂർത്തിയായി. കേരള വാട്ടർവേയ്‌സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വഴി സിയാലും സർക്കാരും സംയുക്തമായാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
Also Read: കൊച്ചി മെട്രോയിൽ ഗതാഗതം സാധാരണ നിലയിലായി! തകരാർ പരിഹരിച്ചു
വി ജോയ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യാതിഥിയാകും. സോളാർ ബോട്ടുകളുടെയും ടൂറിസം പദ്ധതിയുടെയും നടത്തിപ്പ് ചുമതല കേരള ഹൈഡൽ ടൂറിസം സെന്ററിന് കൈമാറുന്ന ധാരണാപത്രവും ചടങ്ങിൽ ഒപ്പിടും. കോവളം മുതൽ ബേക്കൽ വരെയുള്ള 616 കിലോമീറ്റർ ജലപാതയുടെ പ്രധാന ഭാഗമാണ് ആക്കുളം-ചേറ്റുവ പാത. കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചാണ് വെസ്റ്റ് കോസ്റ്റ് കനാലിന്റെ നവീകരണം പുരോഗമിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി കേരളം മാറും. ഉദ്ഘാടനത്തിന് ശേഷം പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന ‘കേരള ഫ്യൂഷൻ’ സംഗീത വിരുന്നും നടക്കും.
The post കേരളത്തിന്റെ ജലപാതയ്ക്ക് ചിറകുമുളയ്ക്കുന്നു; ആക്കുളം-ചേറ്റുവ ഒന്നാം ഘട്ടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും appeared first on Express Kerala.



