
വിരമിച്ച അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി സർക്കാർ 20 കോടി രൂപ അനുവദിച്ചു. ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. അങ്കണവാടി ജീവനക്കാരുടെ ക്ഷേമനിധി ബോർഡ് മുഖേനയാണ് ഈ തുക ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിരമിച്ച ജീവനക്കാർക്ക് അർഹമായ തുക കൃത്യസമയത്ത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ സാമ്പത്തിക സഹായം നൽകിയിരിക്കുന്നത്.
ഈ സാമ്പത്തിക വർഷം ബോർഡിനായി നിശ്ചയിച്ചിരുന്ന സഹായത്തേക്കാൾ വലിയ തുക ഇതിനോടകം സർക്കാർ നൽകിക്കഴിഞ്ഞു. മൂന്ന് വർഷത്തിനുള്ളിൽ ക്ഷേമനിധി ബോർഡിന് മൊത്തം 96.21 കോടി രൂപയാണ് സർക്കാർ സഹായമായി നൽകിയത്. ബജറ്റിൽ നീക്കിവച്ച തുകയേക്കാൾ ഏകദേശം 75 കോടി രൂപ അധികമായി നൽകി കൊണ്ടാണ് പെൻഷൻ വിതരണത്തിലെ തടസ്സങ്ങൾ സർക്കാർ നീക്കുന്നത്. സർക്കാരിന്റെ ഈ നീക്കം ആയിരക്കണക്കിന് വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് വലിയ ആശ്വാസമാകും.
The post അങ്കണവാടി ജീവനക്കാരുടെ പെൻഷന് 20 കോടി രൂപ അനുവദിച്ചു appeared first on Express Kerala.



