
കേരളത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഡൽഹിയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ചാന്ദ്‌നി ചൗക്ക് എംപി പ്രവീൺ ഖണ്ഡേൽവാൾ രംഗത്തെത്തിയത്. ഡൽഹി എന്ന പേര് ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തെ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്നും, എന്നാൽ ഇന്ദ്രപ്രസ്ഥ എന്നത് നഗരത്തിന്റെ പുരാതനവും നാഗരികവുമായ വേരുകളെ അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം വാദിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ആസ്ഥാനം മാനവരാശിയുടെ ഏറ്റവും പഴയ സാംസ്കാരിക പാരമ്പര്യങ്ങളിലൊന്നിൽ അധിഷ്ഠിതമാണെന്ന് ഇത് ലോകത്തിന് കാണിച്ചുകൊടുക്കുമെന്ന് അദ്ദേഹം കത്തിൽ വ്യക്തമാക്കി.
മഹാഭാരത കാലഘട്ടത്തിൽ പാണ്ഡവർ സ്ഥാപിച്ച തലസ്ഥാന നഗരിയാണ് ഇന്ദ്രപ്രസ്ഥമെന്നും പുരാതന കിലയിൽ നടന്ന ഖനനത്തിൽ ഇതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി. പേര് മാറ്റുന്നതിനൊപ്പം ചില പ്രധാന നിർദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. പഴയ ഡൽഹി റെയിൽവേ സ്റ്റേഷനെ ‘ഇന്ദ്രപ്രസ്ഥ ജംഗ്ഷൻ’ എന്നും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തെ ‘ഇന്ദ്രപ്രസ്ഥ എയർപോർട്ട്’ എന്നും പുനർനാമകരണം ചെയ്യണമെന്നാണ് ആവശ്യം. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാണ്ഡവരുടെ പ്രതിമകൾ സ്ഥാപിക്കുന്നത് യുവതലമുറയെ ചരിത്രത്തെക്കുറിച്ച് ബോധവാന്മാരാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ, കൊൽക്കത്ത, ചെന്നൈ, പ്രയാഗ്‌രാജ് തുടങ്ങിയ നഗരങ്ങൾ തങ്ങളുടെ ചരിത്രപരമായ പേരുകൾ വീണ്ടെടുത്തത് പോലെ ഡൽഹിയും അതിന്റെ യഥാർത്ഥ സ്വത്വം വീണ്ടെടുക്കണമെന്നാണ് ഖണ്ഡേൽവാളിന്റെ നിലപാട്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും മറ്റ് കേന്ദ്രമന്ത്രിമാർക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാംസ്കാരിക നവോത്ഥാന കാഴ്ചപ്പാടുകൾക്ക് അനുസൃതമായാണ് ഈ നിർദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കേരളത്തിന്റെ പേര് മാറ്റിയതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ പേര് മാറ്റാനുള്ള അപേക്ഷയിൽ എന്തുകൊണ്ട് തീരുമാനമാകുന്നില്ലെന്ന് ചോദ്യം ചെയ്ത് മമത ബാനർജി ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
The post ഡൽഹി ഇനി ‘ഇന്ദ്രപ്രസ്ഥ’? കേരളത്തിന് പിന്നാലെ തലസ്ഥാനത്തും പേര് മാറ്റം ചർച്ചയാകുന്നു appeared first on Express Kerala.



