
ആയുർവേദ ചികിത്സാ മേഖലയിൽ ലോകമെമ്പാടും കീർത്തി നേടിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണകാലത്ത് ആയുർവേദത്തിന് സ്തംഭനാവസ്ഥ നേരിട്ടുവെന്നും, വൈദഗ്ധ്യമുള്ള നാട്ടു വൈദ്യന്മാർ എല്ലാ പ്രദേശങ്ങളിലും ഉണ്ടായിരുന്നിട്ടും ഈ ചികിത്സാ ശാസ്ത്രത്തിന് കാലാനുസൃതമായ വളർച്ച കൈവരിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രീയമായ ഗവേഷണങ്ങളുടെ അഭാവമാണ് ആയുർവേദത്തിന്റെ പുരോഗതിക്ക് തടസ്സമായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഗവേഷണ മേഖലയിൽ പിന്നാക്കം പോയതുമൂലം ആയുർവേദത്തിലെ വിലപ്പെട്ട പല അറിവുകളും കാലക്രമേണ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ആധുനിക ചികിത്സാരംഗത്തുള്ള ചിലർ ആയുർവേദത്തോട് നിഷേധാത്മകമായ മനോഭാവമാണ് പുലർത്തുന്നതെന്നും ഈ മേഖലയെക്കുറിച്ച് തെറ്റായ കാര്യങ്ങൾ അവർ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആയുർവേദത്തെ ആധുനികവൽക്കരിക്കാനും അറിവുകൾ വീണ്ടെടുക്കാനും പുതിയ ഗവേഷണ കേന്ദ്രം വലിയ പങ്കുവഹിക്കുമെന്നും മുഖ്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
The post ആയുർവേദത്തിന് പുത്തനുണർവ്വേകാൻ ഗവേഷണം അനിവാര്യം! മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Express Kerala.



