
ശബരിമല സ്വർണ്ണ മോഷണക്കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്ത്രിക്കെതിരെ സർക്കാർ നീക്കങ്ങൾ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രിക്കെതിരായ റിമാൻഡ് റിപ്പോർട്ടിൽ അദ്ദേഹത്തിനെതിരെ യാതൊരു തെളിവുകളുമില്ലായിരുന്നുവെന്നും, ആരെയും ന്യായീകരിക്കാനല്ല മറിച്ച് തെളിവില്ലാതെ എന്തിന് അറസ്റ്റ് ചെയ്തു എന്ന ചോദ്യമാണ് താൻ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ വി.എൻ. വാസവന്റെയും കടകംപള്ളി സുരേന്ദ്രന്റെയും സ്വർണ്ണ മോഷണത്തിലെ പങ്ക് മറച്ചുപിടിക്കാനാണ് ഈ തന്ത്രമെന്നും ജയിലിൽ പോകേണ്ടത് തന്ത്രിയല്ല, മറിച്ച് ഈ മന്ത്രിമാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read:പൊന്നാനി പിടിക്കാൻ സി.പി.എം; എം. സ്വരാജ് വീണ്ടും മത്സരരംഗത്തേക്ക്?
തന്ത്രിയുടെ ബന്ധു ബിജെപി നേതാവാണെന്ന് വരുത്തിത്തീർക്കാൻ സർക്കാർ ശ്രമിക്കുകയാണെന്നും ഇതിന് തെളിവുണ്ടെങ്കിൽ പോലീസ് നൽകട്ടെ എന്നും രാജീവ് ചന്ദ്രശേഖർ വെല്ലുവിളിച്ചു. അയ്യപ്പനോടും വിശ്വാസികളോടും സർക്കാരിന് അല്പമെങ്കിലും ബഹുമാനമുണ്ടെങ്കിൽ മൂന്ന് പ്രധാന കാര്യങ്ങൾ മുഖ്യമന്ത്രി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല മോഷണക്കേസ് സിബിഐക്ക് വിടുക, യുവതീപ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ വിശ്വാസികൾക്ക് അനുകൂലമായ പുതിയ നിലപാട് സ്വീകരിക്കുക, ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുക എന്നിവയാണ് ആ ആവശ്യങ്ങൾ. ഉളുപ്പുണ്ടെങ്കിൽ മുഖ്യമന്ത്രി ഇക്കാര്യങ്ങൾ നടപ്പിലാക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
The post വി.എൻ. വാസവന്റെയും കടകംപള്ളി സുരേന്ദ്രന്റെയും പങ്ക് മറയ്ക്കാനാണ് തന്ത്രിയുടെ അറസ്റ്റ്; രാജീവ് ചന്ദ്രശേഖർ appeared first on Express Kerala.



