
തിരുവനന്തപുരം: ജില്ലയിൽ പരീക്ഷണങ്ങൾക്ക് മുതിരാതെ സിറ്റിങ് എംഎൽഎമാരെ തന്നെ വീണ്ടും കളത്തിലിറക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വിജയസാധ്യത മുൻനിർത്തി ജില്ലയിലെ പത്ത് സിറ്റിങ് എംഎൽഎമാർക്കും ഒരവസരം കൂടി നൽകാനാണ് പാർട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ നിർദേശങ്ങൾ അന്തിമ അംഗീകാരത്തിനായി സംസ്ഥാന നേതൃത്വത്തിന് കൈമാറും.
കടകംപള്ളി സുരേന്ദ്രൻ കഴക്കൂട്ടത്ത് നിന്നും വി. ജോയ് വർക്കലയിൽ നിന്നും വീണ്ടും ജനവിധി തേടും. ജില്ലാ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് വി. ജോയ് മത്സരിക്കുന്നതിനാൽ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറിയെ കണ്ടെത്തേണ്ടി വരും. എങ്കിലും ഇക്കാര്യത്തിൽ തൽക്കാലം ധൃതി വേണ്ടെന്നും താൽക്കാലിക ചുമതല പിന്നീട് തീരുമാനിക്കാമെന്നും യോഗം വിലയിരുത്തി.
തിരുവനന്തപുരം, കോവളം സീറ്റുകൾ സിപിഎം തന്നെ ഏറ്റെടുക്കണമെന്ന ശക്തമായ നിർദേശവും സെക്രട്ടറിയേറ്റിൽ ഉയർന്നു. കഴിഞ്ഞ തവണ തിരുവനന്തപുരത്ത് ജയിച്ച ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു തൊണ്ടിമുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് അയോഗ്യനായ പശ്ചാത്തലത്തിലാണ് ഈ നീക്കം. കോൺഗ്രസ് ജയിച്ച കോവളത്ത് കഴിഞ്ഞ തവണ ജനതാദൾ (എസ്) ആണ് മത്സരിച്ചിരുന്നത്.
Also Read: വിപ്ലവ വഴികളിലെ തളരാത്ത പോരാളി; സിപിഐ നേതാവ് ആർ. നല്ലകണ്ണ് ഇനി ഓർമ്മ
സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ തിരുവനന്തപുരത്തെ സിപിഎം സ്ഥാനാർത്ഥി പട്ടിക ഇപ്രകാരമായിരിക്കും.
വർക്കല – വി. ജോയ്
ആറ്റിങ്ങൽ – ഒ.എസ്. അംബിക
വാമനപുരം – ഡി.കെ. മുരളി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ
വട്ടിയൂർക്കാവ് – വി.കെ. പ്രശാന്ത്
നേമം – വി. ശിവൻകുട്ടി
അരുവിക്കര – ജി. സ്റ്റീഫൻ
പാറശ്ശാല – സി.കെ. ഹരീന്ദ്രൻ
കാട്ടാക്കട – ഐ.ബി. സതീഷ്
നെയ്യാറ്റിൻകര – കെ. ആൻസലൻ
The post കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ മത്സരിക്കും; തിരുവനന്തപുരത്ത് സിറ്റിങ് എംഎൽഎമാരുടെ ‘പടയൊരുക്കം’ appeared first on Express Kerala.



