
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അക്രമവാർത്ത നിഷേധിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തെത്തി. മന്ത്രിക്കു നേരെ കയ്യേറ്റമുണ്ടായി എന്നത് തികച്ചും അവാസ്തവമാണെന്നും, രക്തസാക്ഷി പരിവേഷം നേടാൻ മന്ത്രി വാർത്തകൾ വളച്ചൊടിക്കുകയാണെന്നും അലോഷ്യസ് പറഞ്ഞു. പോലീസിന്റെ കനത്ത സുരക്ഷാ വലയത്തിനുള്ളിലായിരുന്ന മന്ത്രിയുടെ അടുത്തുപോലും പ്രതിഷേധക്കാർക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധം രേഖപ്പെടുത്തുക മാത്രമാണ് ചെയ്തതെന്ന് അലോഷ്യസ് പറഞ്ഞു. പതിനഞ്ചോളം കെഎസ്‌യു പ്രവർത്തകർ പങ്കെടുത്ത പ്രതിഷേധത്തിൽ വലിയ പോലീസ് സന്നാഹമുണ്ടായിരുന്നു. പോലീസിന്റെ സംരക്ഷണത്തിനിടെ പ്ലാറ്റ്‌ഫോമിൽ എന്തെങ്കിലും സംഭവിച്ചോ എന്ന് അറിയില്ലെന്നും, എന്നാൽ പരിധിവിട്ടുള്ള ഒരു നടപടിയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ആരോഗ്യ മന്ത്രിക്കെതിരായ അക്രമം ഹീനരാഷ്ട്രീയം; പിണറായി വിജയൻ
സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലാണെന്നും അതിന്റെ ഫലമായുണ്ടാകുന്ന സ്വാഭാവികമായ ജനകീയ രോഷമാണ് പ്രതിഷേധമായി മാറിയതെന്നും കെഎസ്‌യു അധ്യക്ഷൻ വിശദീകരിച്ചു. മന്ത്രിയെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്നും പരിക്കേറ്റെന്ന് പറയുന്നത് സഹതാപം പിടിച്ചുപറ്റാനുള്ള ശ്രമമാണെന്നും അദ്ദേഹം ആവർത്തിച്ചു. അതേസമയം, പ്ലാറ്റ്‌ഫോമിലൂടെ നടക്കുമ്പോഴുണ്ടായ അക്രമത്തിൽ കൈയ്ക്കും കഴുത്തിനും പരിക്കേറ്റ മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
The post “കയ്യേറ്റം അവാസ്തവം, മന്ത്രിയുടേത് രക്തസാക്ഷി പരിവേഷത്തിനുള്ള നീക്കം”: അലോഷ്യസ് സേവ്യർ appeared first on Express Kerala.



