
കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ ആക്രമണം അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് എം.എ. ബേബി പ്രസ്താവിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പരാജയം ഭയക്കുന്ന പ്രതിപക്ഷം, ക്രിമിനൽ സംഘങ്ങളെ ഉപയോഗിച്ച് സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനാണ് ശ്രമിക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് പകരം അക്രമത്തിന്റെ പാത സ്വീകരിക്കുന്നത് കാടത്തമാണെന്നും ഇത് സാംസ്കാരിക കേരളത്തിന് ആകെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന് തന്നെ അഭിമാനകരമായ രീതിയിൽ കേരളത്തിന്റെ ആരോഗ്യരംഗത്തെ നയിക്കുന്ന മന്ത്രിക്കെതിരെ കഴിഞ്ഞ കുറച്ചു നാളുകളായി ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെയുണ്ടായ ആക്രമണം ഇതിന്റെ ഭാഗമാണെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കായികമായി നേരിടുമെന്ന ധിക്കാരപരമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. ഈ അക്രമികളെ തള്ളിപ്പറയാൻ കോൺഗ്രസ് – യു.ഡി.എഫ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: ആരോഗ്യമന്ത്രിക്കെതിരെ നടത്തുന്ന ആക്രമണം; സമരമായി കാണാനാവില്ലെന്ന് മന്ത്രി വി.എൻ. വാസവൻ
സംഘർഷമുണ്ടാക്കി നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള പ്രതിപക്ഷത്തിന്റെ കുതന്ത്രങ്ങളിൽ എൽ.ഡി.എഫ് പ്രവർത്തകർ വീണുപോകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അക്രമ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ രീതിയിൽ സമാധാനപരമായ പ്രതിഷേധങ്ങൾ കേരളമാകെ ഉയർത്തിക്കൊണ്ടുവരണം. അക്രമികളെ ഉടൻ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാനും അവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനും പോലീസ് അധികൃതർ തയ്യാറാകണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.
The post ആരോഗ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണം! അത്യന്തം അപലപനീയവും പ്രതിഷേധാർഹവും: എം.എ. ബേബി appeared first on Express Kerala.



