
മലപ്പുറം: മലപ്പുറം ജില്ലയിലെ സർക്കാർ ആരോഗ്യമേഖലയിലെ സുപ്രധാന നാഴികക്കല്ലായി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ എം.ആർ.ഐ സ്കാനിംഗ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുന്നു. 10.10 കോടി രൂപ ചെലവിൽ സജ്ജമാക്കിയ അത്യാധുനിക സ്കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30-ന് നടക്കും. ജില്ലയിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇതാദ്യമായാണ് എം.ആർ.ഐ സ്കാനിംഗ് സൗകര്യം ലഭ്യമാകുന്നത്.
സ്വകാര്യ ലാബുകളിൽ 10,000 രൂപ വരെ ഈടാക്കുന്ന പരിശോധനകൾക്ക് മെഡിക്കൽ കോളേജിൽ മൂന്നിലൊന്ന് തുക മാത്രമേ ചെലവാകൂ. ട്യൂമറുകൾ, പക്ഷാഘാതം, നട്ടെല്ലിലെയും ലിഗ്മെന്റിലെയും പരിക്കുകൾ, ക്യാൻസർ തുടങ്ങിയവയുടെ കൃത്യമായ രോഗനിർണ്ണയം ഇനി മെഡിക്കൽ കോളേജിൽ തന്നെ നടത്താം. തുടക്കത്തിൽ രണ്ട് ഷിഫ്റ്റുകളിലായി പ്രതിദിനം 15 പേർക്ക് വീതം സ്കാനിംഗ് നടത്താനാണ് ലക്ഷ്യമിടുന്നത്. ഹോളോ ബോഡി സ്കാനിംഗ് സൗകര്യമുള്ള അത്യാധുനിക മെഷീനാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
Also Read: കേരള സ്റ്റോറി 2! ഹൈക്കോടതിയുടെ സ്റ്റേ; നാളത്തെ റിലീസ് തടഞ്ഞു
എം.ആർ.ഐ യൂണിറ്റിനൊപ്പം 10 ലക്ഷം രൂപയുടെ സ്‌ട്രോക്ക് ഐ.സി.യുവും, 12 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ലാക്‌റ്റേഷൻ മാനേജ്മെന്റ് സെന്ററും നാളെ നാടിന് സമർപ്പിക്കും. പക്ഷാഘാതം ബാധിക്കുന്നവർക്ക് ആദ്യ മണിക്കൂറുകളിൽ നൽകേണ്ട അടിയന്തര ചികിത്സയായ ത്രോമ്പോലൈസിസ് സൗകര്യം എം.ആർ.ഐ സ്കാനിംഗുമായി സംയോജിപ്പിച്ച് നൽകുന്നത് ജില്ലയിലെ ഒട്ടേറെ രോഗികൾക്ക് പുതുജീവനേകും.
The post മഞ്ചേരി മെഡിക്കൽ കോളേജിൽ എം.ആർ.ഐ സ്കാനിംഗ് യൂണിറ്റ് സജ്ജം; ഉദ്ഘാടനം നാളെ appeared first on Express Kerala.



