
ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ പിതാവ് ഖൻചന്ദ്ര സിംഗ് (55) അന്തരിച്ചു. അർബുദ ബാധിതനായി നോയിഡയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിൽ ലോകകപ്പ് ടീമിനൊപ്പം ചെന്നൈയിലായിരുന്ന റിങ്കു സിംഗ് വിവരം അറിഞ്ഞയുടൻ ഡൽഹിയിലേക്ക് തിരിച്ചു. കടുത്ത ദാരിദ്ര്യത്തോടും സാമ്പത്തിക പ്രതിസന്ധികളോടും പോരാടി മകനെ ഒരു മികച്ച ക്രിക്കറ്റ് താരമായി വളർത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഖൻചന്ദ്ര സിംഗ്. ഗ്യാസ് സിലിണ്ടർ വിതരണക്കാരനായി ജോലി ചെയ്തിരുന്ന അദ്ദേഹം, മകൻ ഇന്ത്യൻ ജേഴ്സി അണിഞ്ഞ ശേഷവും തന്റെ തൊഴിൽ തുടർന്നത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. റിങ്കുവിന് സമ്മാനമായി ലഭിച്ച ബൈക്കിലായിരുന്നു അദ്ദേഹം സിലിണ്ടറുകൾ വിതരണം ചെയ്തിരുന്നത്.
Also Read: ടി20 ലോകകപ്പ്! ദക്ഷിണാഫ്രിക്ക സെമിയിൽ; സിംബാബ്‌വെയെ തകർത്ത് ഇന്ത്യ പ്രതീക്ഷ നിലനിർത്തി
ലോകകപ്പ് മത്സരങ്ങൾക്കിടയിലും അച്ഛന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് സിംബാബ്‌വെയ്‌ക്കെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായി റിങ്കു നാട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പിന്നീട് കഴിഞ്ഞ ദിവസമാണ് താരം ചെന്നൈയിൽ ടീമിനൊപ്പം വീണ്ടും ചേർന്നത്. സിംബാബ്‌വെയ്‌ക്കെതിരായ നിർണ്ണായക മത്സരത്തിൽ ടീം കോമ്പിനേഷനിലെ മാറ്റങ്ങൾ കാരണം റിങ്കു പ്ലെയിംഗ് ഇലവനിൽ ഉണ്ടായിരുന്നില്ല. സഞ്ജു സാംസൺ ടോപ്പ് ഓർഡറിലും ഇഷാൻ കിഷൻ മധ്യനിരയിലും തിലക് വർമ്മ ഫിനിഷറായും ഇറങ്ങിയ മത്സരത്തിൽ, സബ്സ്റ്റിറ്റ്യൂട്ട് ഫീൽഡറായി റിങ്കു ഗ്രൗണ്ടിലെത്തിയിരുന്നു. ഈ ടൂർണമെന്റിൽ ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്നായി 24 റൺസാണ് താരം നേടിയത്.
കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരായ നിർണ്ണായക പോരാട്ടത്തിന് ഇന്ത്യ ഒരുങ്ങവെ, റിങ്കു സിംഗിന്റെ മടക്കം ടീമിന് വലിയ തിരിച്ചടിയാണ്. കുടുംബത്തിനുണ്ടായ തീരാനഷ്ടത്തിന്റെ പശ്ചാത്തലത്തിൽ 28-കാരനായ താരം ടൂർണമെന്റിലെ ബാക്കി മത്സരങ്ങളിൽ കളിക്കുമോ എന്ന കാര്യത്തിൽ നിലവിൽ അനിശ്ചിതത്വം തുടരുകയാണ്. ബിസിസിഐയോ ടീം മാനേജ്‌മെന്റോ ഇതുസംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണങ്ങൾ ഒന്നും തന്നെ നൽകിയിട്ടില്ല. മകന്റെ വളർച്ചയിൽ നിഴലായി കൂടെനിന്ന പിതാവിന്റെ വിയോഗത്തിൽ ക്രിക്കറ്റ് ലോകം ഒന്നടങ്കം റിങ്കുവിനെ അനുശോചനം അറിയിക്കുകയാണ്.
The post റിങ്കു സിംഗിന്റെ പിതാവ് അന്തരിച്ചു; താരം ഇന്ത്യൻ ക്യാമ്പ് വിട്ടു appeared first on Express Kerala.



