
സിംബാബ്‌വെക്കെതിരെ 72 റൺസിന്റെ പടുകൂറ്റൻ വിജയം സ്വന്തമാക്കിയിട്ടും സൂപ്പർ-8 പോയിന്റ് പട്ടികയിൽ വെസ്റ്റ് ഇൻഡീസിനെ മറികടക്കാനാവാതെ ഇന്ത്യ. ലോകകപ്പ് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന ടീം ടോട്ടൽ പടുത്തുയർത്തിയിട്ടും, നെറ്റ് റൺറേറ്റിൽ വിൻഡീസിനെ പിന്നിലാക്കാൻ ആവശ്യമായ 108 റൺസിന് മുകളിലുള്ള വിജയം നേടാൻ ഇന്ത്യക്കായില്ല. ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവിക്ക് ശേഷം റൺറേറ്റ് മെച്ചപ്പെടുത്താൻ ലഭിച്ച സുവർണ്ണാവസരമാണ് ഇന്ത്യക്ക് നഷ്ടമായത്. സിംബാബ്‌വെയെ 148 റൺസിനുള്ളിൽ ഒതുക്കിയിരുന്നെങ്കിൽ ഇന്ത്യക്ക് പട്ടികയിൽ മുന്നിലെത്താമായിരുന്നു. എന്നാൽ റിയാൻ ബെന്നറ്റിന്റെ തകർപ്പൻ ബാറ്റിംഗും ഇന്ത്യൻ ബൗളിംഗിലെ പിഴവുകളും ചേർന്ന് സിംബാബ്‌വെ സ്കോർ 184-ൽ എത്തിച്ചതോടെ ഇന്ത്യയുടെ കണക്കുകൂട്ടലുകൾ പിഴച്ചു.
Also Read: റിങ്കു സിംഗിന്റെ പിതാവ് അന്തരിച്ചു; താരം ഇന്ത്യൻ ക്യാമ്പ് വിട്ടു
മത്സരത്തിൽ ശിവം ദുബെ എറിഞ്ഞ രണ്ട് ഓവറുകളാണ് ഇന്ത്യയുടെ വൻവിജയത്തിന് തടസ്സമായത്. രണ്ട് ഓവറിൽ 46 റൺസ് വഴങ്ങിയ ദുബെ, ലോകകപ്പിൽ ആദ്യ രണ്ടോവറിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുക്കുന്ന ബൗളറെന്ന നാണക്കേടിനും ഇരയായി. ജസ്പ്രീത് ബുമ്രക്കും ഹാർദ്ദിക് പാണ്ഡ്യക്കും ഓരോ ഓവർ വീതം ബാക്കിയുണ്ടായിട്ടും അവസാന ഓവർ ദുബെക്ക് നൽകിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. രണ്ട് നോബോളും നാല് വൈഡും എറിഞ്ഞ ദുബെ അവസാന ഓവറിൽ മാത്രം 20 റൺസ് വഴങ്ങി. ഇതോടെ, വിജയിച്ചിട്ടും ഇന്ത്യയുടെ നെറ്റ് റൺറേറ്റ് -0.100 ആയി തുടരുമ്പോൾ, ദക്ഷിണാഫ്രിക്കയോട് തോറ്റ വിൻഡീസ് +1.791 എന്ന മികച്ച റൺറേറ്റുമായി രണ്ടാം സ്ഥാനത്ത് തുടരുന്നു.
ഇനി കൊൽക്കത്തയിൽ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം ടൂർണമെന്റിലെ വിധി നിർണ്ണയിക്കും. ഇരു ടീമുകൾക്കും ഇതൊരു ക്വാർട്ടർ ഫൈനൽ പോരാട്ടമാണ്; ജയിക്കുന്നവർ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നാലെ സെമിഫൈനലിലേക്ക് യോഗ്യത നേടും. എന്നാൽ മഴ മൂലമോ മറ്റോ മത്സരം ഉപേക്ഷിക്കപ്പെടുകയും പോയിന്റുകൾ പങ്കുവെക്കേണ്ടി വരികയും ചെയ്താൽ മികച്ച നെറ്റ് റൺറേറ്റുള്ള വെസ്റ്റ് ഇൻഡീസ് സെമിയിലേക്ക് മുന്നേറും. ഇന്ത്യക്ക് സെമിയിലെത്താൻ കൊൽക്കത്തയിൽ വിജയം അനിവാര്യമാണ്.
The post ജയിച്ചിട്ടും വിൻഡീസിന് പിന്നിൽ; ദുബെയുടെ ഓവറുകൾ ഇന്ത്യക്ക് തിരിച്ചടിയായി, ഇനി കൊൽക്കത്തയിൽ ‘ക്വാർട്ടർ’ പോരാട്ടം appeared first on Express Kerala.



