റോഡിൽ ചിഹ്നം വരയ്ക്കരുത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ.
പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനും എതിരേ കടുത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പ് നൽകി.
റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്. സർക്കാർ കെട്ടിടങ്ങൾ, പരിസരം, പാലങ്ങൾ തുടങ്ങിയവയിൽ ചുവരെഴുതുന്നതും പോസ്റ്റർ പതിപ്പിക്കുന്നതും നിരോധിച്ചു.
കട്ടൗട്ടുകൾ, കൊടികൾ, ഹോർഡിങ്ങുകൾ, ബാനറുകൾ തുടങ്ങിയവയും പാടില്ല.
റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ ഡിസ്പെൻസറികൾ, ആശുപത്രികൾ, പോസ്റ്റ് ഓഫീസുകൾ, ബസ് സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, റെയിൽവേ ഫ്ളൈഓവറുകൾ, സർക്കാർ റോഡുകൾ, സർക്കാർ-പൊതു കെട്ടിടങ്ങൾ, ബസുകൾ, ഇലക്‌ട്രിക്-ടെലിഫോൺ പോസ്റ്റുകൾ, തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ തുടങ്ങിയ പൊതുസ്ഥലങ്ങളും രാഷ്ട്രീയ പരസ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കും.
നോട്ടീസ് നൽകിയിട്ടും പാർട്ടിയോ സ്ഥാനാർഥികളോ നീക്കിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അവ മാറ്റി ചെലവ് സ്ഥാനാർഥിയുടെ ചെലവിൽ ഉൾപ്പെടുത്തും.



