ബെംഗളൂരു: സുഹൃത്തിന് നൽകിയ വാഹനം തിരികെ ലഭിക്കാത്തതിനെത്തുടർന്ന് ബെംഗളൂരുവിലെത്തിയ രാജസ്ഥാൻ സ്വദേശിക്ക് നേരെ ക്രൂരമർദനവും കവർച്ചയും. ജോധ്പുർ സ്വദേശിയായ ചന്ദ്രപ്രകാശ് (32) ആണ് ആക്രമിക്കപ്പെട്ടത്. ഏതാനും ആഴ്ചകൾക്കുള്ളിൽ തിരികെ നൽകാമെന്ന ഉറപ്പിൽ സുഹൃത്ത് മഹേന്ദ്ര ഗുജ്ജാറിന് നൽകിയ എസ്.യു.വി മാസങ്ങൾ കഴിഞ്ഞിട്ടും ലഭിക്കാതായതോടെയാണ് ചന്ദ്രപ്രകാശ് അന്വേഷണം തുടങ്ങിയത്.
ജോധ്പുർ പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ചന്ദ്രപ്രകാശ് മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹനത്തിന്റെ ലൊക്കേഷൻ പരിശോധിച്ചു. വാഹനം ബെംഗളൂരുവിലുണ്ടെന്ന് മനസ്സിലാക്കിയ ഇദ്ദേഹം ഫെബ്രുവരി 23-ന് ഡ്യൂപ്ലിക്കേറ്റ് താക്കോലുമായി നഗരത്തിലെത്തി. വാഹനം കണ്ടെത്തി ഓടിച്ചുപോകുന്നതിനിടെ ബൊമ്മനഹള്ളി സർക്കിളിൽ വെച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഇയാളെ തടഞ്ഞുനിർത്തുകയും ക്രൂരമായി മർദിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
Also Read: തൃപ്പൂണിത്തുറയിൽ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ; അറസ്റ്റിലായവരിൽ നടന്റെ മകനും
ചന്ദ്രപ്രകാശിന്റെ രണ്ട് മൊബൈൽ ഫോണുകളും വാഹനവും തട്ടിയെടുത്താണ് സംഘം കടന്നുകളഞ്ഞത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശിയായ മംഗിലാൽ ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്തു. മർദനമേറ്റ ചന്ദ്രപ്രകാശ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളിൽ നിന്ന് വാഹനവും ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.
The post സ്വന്തം വാഹനം വീണ്ടെടുക്കാൻ ബെംഗളൂരുവിലെത്തി; രാജസ്ഥാൻ സ്വദേശിക്ക് ക്രൂരമർദനവും കവർച്ചയും appeared first on Express Kerala.



