
ചെപ്പോക്കിലെ ഇന്ത്യൻ റൺമഴയിൽ സിംബാബ്‌വെ മുങ്ങിയപ്പോൾ ടി20 ലോകകപ്പ് ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അപൂർവനേട്ടം സൂര്യകുമാർ യാദവും സംഘവും സ്വന്തമാക്കി. സഞ്ജു സാംസൺ തുടക്കമിട്ട വെടിക്കെട്ടിൽ 256 റൺസെന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിയത്. ഇന്ത്യൻ ഇന്നിംഗ്‌സിൽ ആകെ 17 സിക്സറുകളാണ് ഗ്യാലറിയിലെത്തിയത്. സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയുടെ ആറ് ബാറ്റർമാരാണ് 150-ലധികം സ്‌ട്രൈക്ക് റേറ്റിൽ 20 റൺസിന് മുകളിൽ സ്‌കോർ ചെയ്തത്. ലോകകപ്പിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ടീമിലെ ഇത്രയധികം താരങ്ങൾ ഒരേ മത്സരത്തിൽ ഈ നേട്ടം കൈവരിക്കുന്നത്. ഇതിനുമുമ്പ് ടി20 ഫോർമാറ്റിൽ ഗിബ്രാൽട്ടറും ബൾഗേറിയയും തമ്മിലുള്ള മത്സരത്തിൽ മാത്രമാണ് ഇത്തരമൊരു പ്രകടനം കണ്ടിട്ടുള്ളത്.
Also Read: ‘മാറ്റം പിച്ചിലല്ല, അത് സഞ്ജുവിലാണ്’; ലൈവ് കമന്ററിക്കിടെ ആകാശ് ചോപ്രയെ തിരുത്തി സുരേഷ് റെയ്ന
മറുഭാഗത്ത്, സിക്കന്ദർ റാസയും കൂട്ടരും ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത നാണക്കേടിന്റെ റെക്കോർഡുമായാണ് കളംവിട്ടത്. സൂപ്പർ എട്ടിലെ രണ്ട് മത്സരങ്ങളിൽ നിന്നുമായി സിംബാബ്‌വെ ബൗളർമാർ വഴങ്ങിയത് 510 റൺസാണ്. വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ മത്സരത്തിൽ 254 റൺസ് വഴങ്ങിയ അവർ ഇന്ത്യക്കെതിരെയും 256 റൺസ് വിട്ടുകൊടുത്തു. പുരുഷ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം തുടർച്ചയായ രണ്ട് മത്സരങ്ങളിൽ 250 റൺസിന് മുകളിൽ വഴങ്ങുന്നത്. ഈ ദയനീയ പ്രകടനത്തോടെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട സിംബാബ്‌വെ ടൂർണമെന്റിൽ നിന്ന് പുറത്തായിക്കഴിഞ്ഞു.
സിംബാബ്‌വെയെ തകർത്തതോടെ ഇന്ത്യ തങ്ങളുടെ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി. നിലവിൽ ഗ്രൂപ്പ് എയിൽ രണ്ട് പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയെയും വിൻഡീസിനെയും പരാജയപ്പെടുത്തിയ ദക്ഷിണാഫ്രിക്ക ഇതിനോടകം സെമിയിൽ ഇടംപിടിച്ചു. ടൂർണമെന്റിൽ ഇന്ത്യക്ക് ഇനി അവശേഷിക്കുന്നത് മാർച്ച് ഒന്നിന് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നിർണ്ണായക പോരാട്ടമാണ്. ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് സെമിയിലേക്ക് മുന്നേറാം എന്നതിനാൽ ആരാധകർ ആവേശത്തിലാണ്. ഒരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ വീറോടെയാകും കൊൽക്കത്തയിൽ ഈ മത്സരം നടക്കുക.
The post ചെപ്പോക്കിൽ ഇന്ത്യൻ റൺമഴ; ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത് സൂര്യയുടെ പട appeared first on Express Kerala.



