
ആധുനിക എഐ ടൂളുകളുടെ കടന്നുകയറ്റത്തോടെ മനുഷ്യവിഭവശേഷിയുടെ ആവശ്യം കുറഞ്ഞെന്ന് പ്രഖ്യാപിച്ച് പ്രമുഖ അമേരിക്കൻ ഫിൻടെക് കമ്പനിയായ ‘ബ്ലോക്ക്’ വൻ പിരിച്ചുവിടൽ നടത്തി. ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസിയുടെ നേതൃത്വത്തിലുള്ള കമ്പനി, തങ്ങളുടെ ആകെ ജീവനക്കാരുടെ 40 ശതമാനത്തോളം വരുന്ന നാലായിരത്തിലധികം പേരെയാണ് ഒറ്റയടിക്ക് പുറത്താക്കിയത്. ഇതോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം പതിനായിരത്തിൽ നിന്ന് ആറായിരമായി കുറഞ്ഞു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കുറഞ്ഞ ആളുകളെക്കൊണ്ട് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കുമെന്നാണ് ജാക്ക് ഡോർസിയുടെ വാദം.
കമ്പനി മികച്ച ലാഭത്തിലാണെന്നും സാമ്പത്തിക പ്രതിസന്ധി മൂലമല്ല ഈ തീരുമാനമെന്നും ജാക്ക് ഡോർസി വ്യക്തമാക്കി. ആവർത്തിച്ചുള്ള പിരിച്ചുവിടലുകൾ ഒഴിവാക്കാൻ വേണ്ടിയാണ് ഒറ്റയടിക്ക് വലിയൊരു വിഭാഗത്തെ മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കപ്പെട്ടവർക്ക് 20 ആഴ്ചത്തെ ശമ്പളവും, ഓരോ വർഷത്തെ സർവീസിനും ഓരോ അധിക ശമ്പളവും, 50,000 ഡോളർ സഹായധനവും ഉൾപ്പെടെയുള്ള ആകർഷകമായ പാക്കേജാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, മോശം മാനേജ്‌മെന്റ് മറച്ചുപിടിക്കാനാണ് എഐയുടെ പേരിൽ ഇത്തരം വൻ പിരിച്ചുവിടലുകൾ നടത്തുന്നതെന്ന വിമർശനവും ടെക് ലോകത്ത് ശക്തമാണ്.
The post എഐ ഇംപാക്ട്! പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ട് ജാക്ക് ഡോർസിയുടെ ‘ബ്ലോക്ക്’; വൻ പ്രഖ്യാപനവുമായി ഫിൻടെക് ഭീമൻ appeared first on Express Kerala.



