
ഇന്ത്യൻ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവർക്ക് ലഭിച്ച 1.05 ലക്ഷം ട്രക്കുകളുടെ വൻ ഓർഡർ ഇന്തോനേഷ്യ താൽക്കാലികമായി നിർത്തിവച്ചു. രാജ്യത്തെ ഗ്രാമതല സഹകരണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് പ്രബോവോ സുബിയാന്റോ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു ഈ കരാർ. എന്നാൽ, വലിയ തോതിലുള്ള വാഹന ഇറക്കുമതി പ്രാദേശിക വ്യവസായവൽക്കരണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും എതിരാണെന്ന ആഭ്യന്തര ബിസിനസ് അസോസിയേഷനുകളുടെയും നയരൂപീകരണ വിദഗ്ധരുടെയും ശക്തമായ എതിർപ്പിനെത്തുടർന്നാണ് ഈ തീരുമാനം.
മഹീന്ദ്രയുടെ 35,000 സ്‌കോർപ്പിയോ പിക്ക്-അപ്പുകളും ടാറ്റയുടെ 70,000 ട്രക്കുകളും ഉൾപ്പെടുന്നതായിരുന്നു ഈ കരാർ. രണ്ട് കമ്പനികൾക്കും ലഭിച്ച ഏറ്റവും വലിയ കയറ്റുമതി ഓർഡറുകളിൽ ഒന്നാണിതെങ്കിലും, ഇന്തോനേഷ്യൻ വ്യവസായ മന്ത്രാലയം ഇതിനെതിരെ രംഗത്തുവന്നു. രാജ്യത്ത് പ്രതിവർഷം 10 ലക്ഷം പിക്ക്-അപ്പുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടെന്നും, ഈ വാഹനങ്ങൾ ആഭ്യന്തരമായി ഉൽപ്പാദിപ്പിച്ചാൽ ഏകദേശം 27 ട്രില്യൺ റുപ്പിയ (1.6 ബില്യൺ ഡോളർ) സാമ്പത്തിക നേട്ടം രാജ്യത്തിന് ലഭിക്കുമെന്നും വ്യവസായ മന്ത്രി അഗസ് ഗുമിവാങ് ചൂണ്ടിക്കാട്ടി.
Also Read: ആലപ്പുഴയിൽ എക്‌സൈസ് വാഹന ലേലം വീണ്ടും പൊളിഞ്ഞു; വിറ്റത് വെറും 2 വണ്ടികൾ
പ്രസിഡന്റ് പ്രബോവോ സുബിയാന്റോ വിദേശയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ സാഹചര്യത്തിൽ, സർക്കാരും നിയമനിർമ്മാതാക്കളും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ കരാറിന്റെ ഭാവി കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ടൊയോട്ട, സുസുക്കി, മിത്സുബിഷി തുടങ്ങിയ ആഗോള കമ്പനികൾക്ക് ഉൽപ്പാദന കേന്ദ്രങ്ങളുള്ള ഇന്തോനേഷ്യയിൽ, പ്രാദേശിക വിപണിയെ സംരക്ഷിക്കണമെന്ന രാഷ്ട്രീയ സമ്മർദ്ദം ശക്തമാണ്. നിലവിൽ വിദേശത്തുനിന്നുള്ള നേരിട്ടുള്ള ഇറക്കുമതിക്ക് പകരം ആഭ്യന്തര അസംബ്ലിംഗിനോ മറ്റ് ബദൽ മാർഗങ്ങൾക്കോ സർക്കാർ മുൻഗണന നൽകിയേക്കുമെന്നാണ് സൂചന.
The post ഇന്ത്യൻ വാഹനങ്ങൾക്ക് ഇന്തോനേഷ്യയിൽ ബ്രേക്ക് appeared first on Express Kerala.



