
അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രത്യാക്രമണം പശ്ചിമേഷ്യയെ യുദ്ധക്കളമാക്കിയിരിക്കുകയാണ്. ബഹ്‌റൈനിലെ ജുഫൈറിൽ സ്ഥിതി ചെയ്യുന്ന അമേരിക്കയുടെ അഞ്ചാം കപ്പൽപ്പടയുടെ (US 5th Fleet) നാവിക താവളത്തിന് നേരെ ഇറാൻ മിസൈൽ വർഷിച്ചു. ആക്രമണത്തെത്തുടർന്ന് താവളത്തിന് പരിസരത്ത് കട്ടിയുള്ള പുകപടലങ്ങൾ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ഇസ്രയേലിന് നേരെ 35 മുതൽ 70 വരെ മിസൈലുകൾ തൊടുത്തുവിട്ടതിന് പിന്നാലെയാണ് അമേരിക്കൻ താവളങ്ങൾക്ക് നേരെയും ഇറാൻ തിരിഞ്ഞത്. തങ്ങൾക്കെതിരെ നടന്ന സംയുക്ത സൈനിക നീക്കത്തിന് കനത്ത വില നൽകേണ്ടി വരുമെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ പ്രത്യാക്രമണങ്ങൾ.
ബഹ്‌റൈനിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അമേരിക്കൻ എംബസി തങ്ങളുടെ പൗരന്മാർക്ക് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. സുരക്ഷിത സ്ഥാനങ്ങളിൽ അഭയം തേടാനും ജാഗ്രത പാലിക്കാനും ആവശ്യപ്പെട്ട് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം രാജ്യത്തുടനീളം സൈറണുകൾ മുഴക്കി. മേഖലയിലെ സൈനിക സംഘർഷം രൂക്ഷമായതോടെ ഏത് നിമിഷവും ആക്രമണമുണ്ടാകാം എന്ന ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുൻകൂർ സുരക്ഷാ നടപടികൾ സ്വീകരിച്ചതെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
Also Read: അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം; മനാമയിലും അബുദാബിയിലും സ്‌ഫോടനങ്ങൾ
ബഹ്‌റൈന് പുറമെ ഖത്തർ, കുവൈറ്റ്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചിട്ടുണ്ട്. ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം, കുവൈത്തിലെ അൽ സലേം വ്യോമതാവളം, ജോർദാനിലെ മുവാഫാഖ് അൽ-സാൽത്തി താവളം എന്നിവിടങ്ങളിലും ഇറാനിയൻ മിസൈലുകൾ പതിച്ചതായാണ് വിവരം. ഇതോടെ മിഡിൽ ഈസ്റ്റിലെ മിക്കവാറും എല്ലാ യുഎസ് താവളങ്ങളും ഇറാന്റെ ആക്രമണ പരിധിയിലായിരിക്കുകയാണ്. ഇത് മേഖലയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നു.
The post അമേരിക്കൻ അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെ ആക്രമണം; പശ്ചിമേഷ്യ യുദ്ധക്കളമാകുന്നു appeared first on Express Kerala.



