
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പുതിയ ചരിത്രമെഴുതി ജമ്മു കശ്മീർ രഞ്ജി ട്രോഫി ചാമ്പ്യന്മാരായി. എട്ടുതവണ ജേതാക്കളായ കരുത്തരായ കർണാടകയെ അട്ടിമറിച്ചാണ് 67 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ജമ്മു കശ്മീർ കന്നിക്കീരീടം ഉയർത്തിയത്. കലാശപ്പോരാട്ടം സമനിലയിൽ കലാശിച്ചെങ്കിലും, ഒന്നാം ഇന്നിംഗ്‌സിൽ നേടിയ നിർണ്ണായക ലീഡാണ് ജമ്മു കശ്മീരിനെ വിജയപീഠത്തിലെത്തിച്ചത്. ആദ്യ ഇന്നിംഗ്‌സിൽ 584 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയ ജമ്മു കശ്മീരിന് മുന്നിൽ കർണാടക വെറും 293 റൺസിന് പുറത്തായിരുന്നു.
അഞ്ചാം ദിനം രണ്ടാം ഇന്നിംഗ്‌സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 342 റൺസെടുത്ത് ജമ്മു കശ്മീർ കരുത്ത് കാട്ടിയതോടെ ഇരു ടീമുകളും സമനില സമ്മതിക്കുകയായിരുന്നു. പുറത്താകാതെ 160 റൺസ് നേടിയ ഖമ്രാൻ ഇക്ബാലും 101 റൺസ് നേടിയ സഹിൽ ലോത്രയുമാണ് രണ്ടാം ഇന്നിംഗ്‌സിൽ കശ്മീരിന്റെ വിജയം ഉറപ്പിച്ചത്. കശ്മീർ ക്രിക്കറ്റ് ചരിത്രത്തിലെ ഈ സുവർണ്ണ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ബിസിസിഐ പ്രസിഡന്റ് മിഥുൻ മൻഹാസും നേരിട്ടെത്തിയിരുന്നു.
കിരീടം നേടിയ ജമ്മു കശ്മീരിന് 5 കോടി രൂപയും റണ്ണേഴ്സ് അപ്പായ കർണാടകയ്ക്ക് 3 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. ഇതൊരു പുതിയ തുടക്കമാണെന്നും കശ്മീരിലെ വളർന്നുവരുന്ന യുവതാരങ്ങൾക്ക് ഈ വിജയം വലിയ ആത്മവിശ്വാസം നൽകുമെന്നും മിഥുൻ മൻഹാസ് പ്രതികരിച്ചു.
The post ചരിത്രം തിരുത്തി ജമ്മു കശ്മീർ; കർണാടകയെ വീഴ്ത്തി കന്നി രഞ്ജി കിരീടം സ്വന്തമാക്കി appeared first on Express Kerala.



