
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സർക്കാർ നിർമ്മിച്ച പുനരധിവാസ ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം നാളെ (മാർച്ച് 1) ജനങ്ങൾക്കായി തുറന്നുകൊടുക്കുന്നു. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സജ്ജമാക്കിയ 178 വീടുകളുടെ ഉദ്ഘാടന ചടങ്ങിലേക്ക് ജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാകുന്ന ചരിത്ര നിമിഷമാണിതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2024 ജൂലൈ 30-ലെ കറുത്ത രാത്രിയിൽ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ വിഴുങ്ങിയ മഹാദുരന്തത്തിന് ശേഷമുള്ള അതിജീവനത്തിന്റെ പാതയിലാണ് ഈ ടൗൺഷിപ്പ് ഒരുങ്ങുന്നത്. കിടപ്പാടവും ജീവനോപാധികളും നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ കേരളം ഒന്നടങ്കം മുന്നോട്ടുവന്ന കാര്യം മുഖ്യമന്ത്രി അനുസ്മരിച്ചു. ദുരന്തബാധിതർക്ക് നൽകിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായാണ് റെക്കോർഡ് വേഗത്തിൽ ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കി വീടുകൾ കൈമാറുന്നത്.
Also Read: പുനർജനിക്കുന്ന വയനാട്; ചൂരൽമല ദുരിതബാധിതർക്ക് മുസ്‌ലിം ലീഗ് നിർമിച്ച 51 സ്നേഹവീടുകൾ കൈമാറി
നാളെ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നവരെയും പുനരധിവാസത്തിനായി അകമഴിഞ്ഞ് സഹായിച്ചവരെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. നാടിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ പദ്ധതിയെന്നും എല്ലാവരും കൽപ്പറ്റയിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. രണ്ടാം ഘട്ട പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.
The post വാഗ്ദാനം പാലിച്ച് സർക്കാർ! വയനാട് ടൗൺഷിപ്പിലെ 178 വീടുകളുടെ ഉദ്ഘാടനം നാളെ, ഏവരെയും ക്ഷണിച്ച് മുഖ്യമന്ത്രി appeared first on Express Kerala.



