അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. ടെഹ്‌റാനിൽ നടന്ന അതിശക്തമായ ആക്രമണത്തിലാണ് ഖമേനിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, ചെറുമകൻ എന്നിവരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖമേനി കൊല്ലപ്പെട്ട വിവരം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറെ നാളായി മേഖലയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്കിടെയാണ് ലോകത്തെ ഞെട്ടിച്ച ഈ പ്രഖ്യാപനം ഉണ്ടായത്.
പരമോന്നത നേതാവിന്റെ വിയോഗത്തെത്തുടർന്ന് ഇറാൻ സ്റ്റേറ്റ് ടിവി അവതാരകൻ കണ്ണീരോടെയാണ് വാർത്ത ജനങ്ങളെ അറിയിച്ചത്. രാജ്യത്തോടുള്ള ആദരസൂചകമായി ഇറാനിൽ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇസ്രായേൽ രാജ്യത്തിനെതിരെ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ യുദ്ധസാഹചര്യമാണ് നിലവിൽ നിലനിൽക്കുന്നത്. ഖമേനിയുടെ വിയോഗം ഇറാന്റെ രാഷ്ട്രീയ ഭൂപടത്തിലും പശ്ചിമേഷ്യൻ പ്രതിസന്ധിയിലും വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
The post ഇസ്രായേൽ-അമേരിക്കൻ ആക്രമണം! ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി സ്ഥിരീകരണം appeared first on Express Kerala.



