
ഇറാൻ-ഇസ്രായേൽ യുദ്ധം യുഎഇ മണ്ണിലേക്കും പടരുന്നതിനിടെ, തന്നെയും സഹതാരങ്ങളെയും എത്രയും വേഗം രക്ഷിക്കണമെന്ന അപേക്ഷയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോണി ബെയർസ്റ്റോ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറോട് സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ ഹൃദയഭേദകമായ അഭ്യർത്ഥന നടത്തിയത്. ഇംഗ്ലണ്ട് ലയൺസ് ടീമിനൊപ്പം പരിശീലകനായി അബുദാബിയിലുള്ള ബെയർസ്റ്റോ, നിലവിലെ സ്ഫോടനപരമ്പരകളിൽ ടീമിന്റെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക പങ്കുവെച്ചു. അബുദാബിയിൽ ഉണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതേത്തുടർന്ന് നടക്കാനിരുന്ന പാകിസ്ഥാൻ എ – ഇംഗ്ലണ്ട് എ ടീമുകൾ തമ്മിലുള്ള ഏകദിന മത്സരം സുരക്ഷാ കാരണങ്ങളാൽ റദ്ദാക്കി.
അബുദാബിയിൽ മിസൈൽ ഭീഷണി നിലനിൽക്കുന്നതിനാൽ ജനലുകളിൽ നിന്ന് വിട്ടുനിൽക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും താമസക്കാർക്ക് അധികൃതർ കർശന നിർദ്ദേശം നൽകി. പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ യാസ് ഐലൻഡിന് മുകളിൽ യുദ്ധവിമാനങ്ങൾ വട്ടമിട്ടു പറക്കുന്നത് ദൃക്സാക്ഷികൾ സ്ഥിരീകരിച്ചിട്ടുണ്ട്. അബുദാബിയിലെ അൽ ദാഫ്ര എയർബേസ് യുഎസ് സൈന്യത്തിന്റെ സാന്നിധ്യമുള്ള ഇടമായതിനാൽ ഈ പ്രദേശം കടുത്ത ഭീഷണിയിലാണ്. കൂടാതെ ദുബായിലെ ജെബൽ അലി തുറമുഖവും ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മേഖലയാകെ വലിയ ജാഗ്രതയിലാണ്.
താരങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ച് നീങ്ങുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇസിബി) അറിയിച്ചു. പി.വി. സിന്ധു ഉൾപ്പെടെയുള്ള കായിക താരങ്ങൾ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയതിന് പിന്നാലെ ബെയർസ്റ്റോയുടെയും സംഘത്തിന്റെയും വെളിപ്പെടുത്തലുകൾ കായിക ലോകത്തെയും ഭരണകൂടങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മേഖലയിലെ വ്യോമപാതകൾ അടച്ചതിനാൽ താരങ്ങളെ ഒഴിപ്പിക്കുന്നത് നിലവിൽ വലിയ വെല്ലുവിളിയായി തുടരുന്നു.
The post ‘ഞങ്ങളെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോ?’; ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് കൈകൂപ്പി ജോണി ബെയർസ്റ്റോ; അബുദാബിയിൽ മിസൈൽ ഭീതി! appeared first on Express Kerala.



