
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പശ്ചിമേഷ്യൻ വ്യോമപാതകളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതേത്തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള 450-ലേറെ വിമാന സർവീസുകൾ ഇന്ന് തടസ്സപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇതിനുപുറമെ യൂറോപ്പ്, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള 50 സർവീസുകളും റദ്ദാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സർവീസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ കർശന നിർദേശം നൽകി.
നിലവിലെ സാഹചര്യത്തിൽ 11 രാജ്യങ്ങളെ ഡിജിസിഎ ‘ഹൈ റിസ്‌ക്’ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇറാൻ, ഇസ്രയേൽ, ലബനൻ, സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ജോർദാൻ, ഇറാഖ്, കുവൈത്ത്, യുഎഇ, ഖത്തർ എന്നിവയാണ് ഈ പട്ടികയിലുള്ളത്. ഇറാഖ്, കുവൈത്ത്, ജോർദാൻ, ബഹ്‌റൈൻ, സിറിയ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുടെ വ്യോമപാതകൾ സുരക്ഷാ കാരണങ്ങളാൽ പൂർണ്ണമായോ ഭാഗികമായോ അടച്ചുകഴിഞ്ഞു.
Also Read: സമുദ്രത്തിലെ അജയ്യശക്തി ഇറാൻ! ഹോർമുസിന് പിന്നാലെ പേർഷ്യൻ ഗൾഫും പൂട്ടി; വിറങ്ങലിച്ച് അമേരിക്ക
അമേരിക്കൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന പ്രത്യാക്രമണങ്ങളിൽ ഗൾഫ് മേഖലയാകെ ആശങ്കയിലാണ്. യുഎഇയിലെ പാം ജുമൈറ, ബുർജ് അൽ അറബ്, വിമാനത്താവളം തുടങ്ങി ആറിടങ്ങളിൽ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. യുഎഇ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത 137 മിസൈലുകളും 209 ഡ്രോണുകളും ഇതിനോടകം പതിച്ചിട്ടുണ്ട്. ബഹ്‌റൈനിലെ മനാമയിൽ കെട്ടിട സമുച്ചയത്തിൽ മിസൈൽ പതിച്ചതായും ഖത്തർ, കുവൈത്ത്, ജോർദാൻ, ഇറാഖ് എന്നിവിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും വിവരമുണ്ട്. ആക്രമണത്തെ ഗൾഫ് രാജ്യങ്ങളുടെ കൂട്ടായ്മ ശക്തമായി അപലപിച്ചു.
The post ടിക്കറ്റ് എടുത്തവർ ശ്രദ്ധിക്കുക! 11 രാജ്യങ്ങൾ ‘ഹൈ റിസ്‌ക്’ പട്ടികയിൽ; വിമാന സർവീസുകൾ അനിശ്ചിതത്വത്തിൽ appeared first on Express Kerala.



