
ഇസ്രയേൽ-അമേരിക്കൻ സഖ്യം ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ഞായറാഴ്ചയും അതിശക്തമായ മിസൈൽ വർഷം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 1200-ലധികം മിസൈലുകളാണ് ഇസ്രയേൽ വ്യോമസേന ഇറാനിൽ പ്രയോഗിച്ചത്. ഭരണകൂട കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഈ ആക്രമണമെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) സ്ഥിരീകരിച്ചു. അതേസമയം, തങ്ങളുടെ സൈനിക ആസ്ഥാനങ്ങളും അമേരിക്കൻ താവളങ്ങളും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ ടെൽ അവീവിലെ നാൽപ്പതോളം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേൽ വാർത്താ ഏജൻസിയായ ഹരീറ്റ്സ് റിപ്പോർട്ട് ചെയ്തു.
യുദ്ധം സമുദ്രമേഖലയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചതോടെ മേഖലയാകെ കടുത്ത ഭീതിയിലാണ്. യുഎഇ ലക്ഷ്യമിട്ട് ഇറാൻ 137 മിസൈലുകളും 209 ഡ്രോണുകളുമാണ് പ്രയോഗിച്ചത്. ഒമാൻ തീരത്തെ ദുഖും തുറമുഖത്ത് തൊഴിലാളികളുടെ താമസസ്ഥലത്ത് ഡ്രോൺ പതിച്ച് ഒരു പ്രവാസിക്ക് പരിക്കേറ്റു. ഖസബ് തുറമുഖത്ത് ‘എം.ടി സ്കൈ ലൈറ്റ്’ എന്ന ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റെങ്കിലും കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാരടക്കം 20 പേരെയും സുരക്ഷിതമായി ഒഴിപ്പിക്കാൻ സാധിച്ചു. അയൽരാജ്യങ്ങളെ ലക്ഷ്യം വെക്കുന്ന ഇറാന്റെ നടപടിയെ യുഎഇ ശക്തമായി അപലപിച്ചു. യുദ്ധം അയൽക്കാർക്കെതിരെയല്ലെന്നും ഇത്തരം നീക്കങ്ങൾ ഇറാനെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുമെന്നും യുഎഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗർഗാഷ് മുന്നറിയിപ്പ് നൽകി.
Also Read:അയൽക്കാരോട് കളി വേണ്ട, ഇറാന് യുഎഇയുടെ കനത്ത താക്കീത്; കണക്കുകൂട്ടലുകൾ തെറ്റിയാൽ ഒറ്റപ്പെടുത്തും!
വ്യോമഗതാഗതം പൂർണ്ണമായും തകരാറിലായതാണ് മറ്റൊരു ഗുരുതര പ്രതിസന്ധി. ഖത്തർ വ്യോമാതിർത്തി അടച്ചതോടെ ഖത്തർ എയർവേയ്‌സ് സർവീസുകൾ നിർത്തിവെച്ചു. എയർ അറേബ്യയും എയർ ഇന്ത്യയും ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിനോടകം 444-ലധികം അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടേക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ ആകാശം യുദ്ധനിഴലിലായതോടെ പ്രവാസികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
The post ഇറാനിൽ മിസൈൽ പ്രളയം; 24 മണിക്കൂറിൽ 1200 സ്ഫോടനങ്ങൾ, രാജ്യതലസ്ഥാനം കത്തുന്നു! appeared first on Express Kerala.



