
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, സംഭവത്തെ ശക്തമായി അപലപിച്ച് ചൈനയും ഉത്തരകൊറിയയും ഉൾപ്പെടെയുള്ള ലോകശക്തികൾ രംഗത്തെത്തി. ഇറാന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും മേലുള്ള ഗുരുതരമായ ലംഘനമാണ് ഖമേനിയുടെ കൊലപാതകമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുഎൻ ചാർട്ടറിന്റെ തത്വങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങളെയും ചവിട്ടിമെതിക്കുന്ന ഇത്തരം നടപടികളെ ശക്തമായി എതിർക്കുന്നുവെന്നും ചൈന വ്യക്തമാക്കി. സൈനിക നടപടികൾ ഉടനടി നിർത്തണമെന്നും മേഖലയിലെ സമാധാനത്തിനായി സംയുക്ത ശ്രമങ്ങൾ വേണമെന്നും ചൈനീസ് മന്ത്രാലയം അഭ്യർത്ഥിച്ചു.
ഇറാനെതിരായ ആക്രമണം ദേശീയ പരമാധികാരത്തിന്റെ ലംഘനമാണെന്ന് ഉത്തരകൊറിയയും പ്രതികരിച്ചു. ഖമേനിയുടെ വധം ‘കുറ്റകരമായ കൊലപാതകമാണെന്ന്’ വിശേഷിപ്പിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ഇത് മനുഷ്യ ധാർമ്മികതയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും എല്ലാ മാനദണ്ഡങ്ങളും ലംഘിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. അതേസമയം, സംഘർഷം ലഘൂകരിക്കാനുള്ള നീക്കങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അമേരിക്കയോടും ഇറാനോടും ചർച്ചകൾ പുനരാരംഭിക്കാൻ ആവശ്യപ്പെട്ടു. മേഖലയിലെ രാജ്യങ്ങൾക്കെതിരായ ഇറാന്റെ സൈനിക നീക്കങ്ങളെ അപലപിച്ച ഇവർ, ഇറാൻ ഇത്തരം ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദ്ദേശിച്ചു. ആത്യന്തികമായി ഇറാനിയൻ ജനതയെ അവരുടെ ഭാവി തീരുമാനിക്കാൻ അനുവദിക്കണമെന്നും ഈ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
The post സമാധാനം തകരുന്നു: യുഎൻ ചാർട്ടർ ലംഘിച്ചെന്ന് ചൈന; ഇറാൻ വിഷയത്തിൽ ലോകശക്തികൾ നേർക്കുനേർ… appeared first on Express Kerala.



