എൻ.എസ്.എസ് – എസ്.എൻ.ഡി.പി ഐക്യനീക്കത്തിന് പിന്നിൽ വൻ ചതിയുണ്ടെന്ന മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഗണേഷ് കുമാർ ഒരു ‘ലോക ചതിയൻ’ ആണെന്നും അദ്ദേഹത്തിന്റേത് ചതിയുടെ രാഷ്ട്രീയ പാരമ്പര്യമാണെന്നും വെള്ളാപ്പള്ളി രൂക്ഷമായി വിമർശിച്ചു. സദാചാരബോധമില്ലാത്ത വ്യക്തിയാണ് ഗണേഷെന്നും ചതിയുടെ പ്രതിഫലമായി ലഭിച്ചതാണ് അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ഒരു അഭിമുഖത്തിലാണ് ഗണേഷ് കുമാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
ഐക്യനീക്കത്തിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചന നടന്നുവെന്നാണ് ഗണേഷ് കുമാറിന്റെ വെളിപ്പെടുത്തൽ. യഥാർത്ഥ ലക്ഷ്യം ഹിന്ദു ഐക്യമായിരുന്നില്ലെന്നും മറിച്ച് എൻ.എസ്.എസിനെ ഒരു വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടാനായിരുന്നു നീക്കമെന്നും അദ്ദേഹം ആരോപിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമായിരുന്നു ഇതിന് പിന്നിലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഈ അപകടം മുൻകൂട്ടി കണ്ട് പിന്മാറിയതാണെന്നും ഗണേഷ് കുമാർ വിശദീകരിച്ചു. തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എയുടെ ഭാഗമായതിനാൽ, ഐക്യനീക്കം രാഷ്ട്രീയ മുതലെടുപ്പിന് കാരണമാകുമെന്ന് സുകുമാരൻ നായർ ഭയന്നതായും അദ്ദേഹം പറഞ്ഞു.
Also Read: സമാധാനം തകരുന്നു! യുഎൻ ചാർട്ടർ ലംഘിച്ചെന്ന് ചൈന; ഇറാൻ വിഷയത്തിൽ ലോകശക്തികൾ നേർക്കുനേർ…
തുഷാർ വെള്ളാപ്പള്ളിയെ മകനെപ്പോലെ സ്വീകരിക്കുമെന്നായിരുന്നു ജി. സുകുമാരൻ നായർ ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് സാഹചര്യങ്ങൾ വ്യക്തമായതോടെ നിലപാട് മാറ്റുകയായിരുന്നുവെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. മുസ്ലിം ലീഗിനെക്കുറിച്ചോ മലപ്പുറത്തെക്കുറിച്ചോ വിവാദ പരാമർശങ്ങൾ നടത്തുന്നത് എൻ.എസ്.എസ് ശൈലിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൻ.എസ്.എസിനെ കൂടെ നിർത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള നീക്കമായിരുന്നു ഇതെന്ന് ഗണേഷ് ആവർത്തിച്ചു. ഈ ആരോപണങ്ങൾക്കാണ് ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ വ്യക്തിപരമായ വിമർശനങ്ങളിലൂടെ മറുപടി നൽകിയിരിക്കുന്നത്.
The post ഗണേഷ് കുമാർ ലോക ചതിയൻ: മന്ത്രിയുടെ ചതിപ്രയോഗത്തിന് രൂക്ഷ മറുപടിയുമായി വെള്ളാപ്പള്ളി നടേശൻ appeared first on Express Kerala.



