
ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇ തങ്ങളുടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇറാനിലെ എംബസി അടിയന്തരമായി അടച്ചുപൂട്ടിയ യുഎഇ, അംബാസിഡർ ഉൾപ്പെടെയുള്ള മുഴുവൻ നയതന്ത്ര ഉദ്യോഗസ്ഥരെയും അവിടെനിന്ന് പിൻവലിക്കാനും തീരുമാനിച്ചു. ഇറാൻ സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ഈ സുപ്രധാന നീക്കം. യുഎഇയുടെ ഈ തീരുമാനം ഇറാനെ നയതന്ത്രപരമായി കൂടുതൽ ഒറ്റപ്പെടുത്താൻ സാധ്യതയുണ്ട്.
ഈ പ്രതിസന്ധി ഘട്ടത്തിൽ യുഎഇക്ക് പൂർണ്ണ പിന്തുണയുമായി ഇന്ത്യ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും ആക്രമണങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന സുരക്ഷയ്ക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യ ആദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തിന് പരസ്യമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്.
Also Read: ടിക്കറ്റ് തുക പൂർണ്ണമായും തിരികെ നൽകും; വിമാനങ്ങൾ റദ്ദാക്കിയതോടെ റീഫണ്ട് പ്രഖ്യാപിച്ച് കമ്പനികൾ
ആക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ യുഎഇയിൽ വരും ദിവസങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മാർച്ച് 2 മുതൽ 4 വരെയുള്ള മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ വിദ്യാലയങ്ങൾക്ക് അവധി നൽകുകയും പ്രധാന പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തു. സർക്കാർ-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യം അനുവദിച്ചതിനൊപ്പം ഗ്ലോബൽ വില്ലേജ് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടാനും ഭരണകൂടം ഉത്തരവിട്ടു.
The post നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു; ഇറാനുമായുള്ള ബന്ധം അവസാനിപ്പിച്ച് യുഎഇ appeared first on Express Kerala.



