
അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി ഇറാൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ ചർച്ചയ്ക്ക് തങ്ങളെ സമീപിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി തള്ളിക്കളഞ്ഞു. ട്രംപിന്റെ പ്രസ്താവനകൾ വാസ്തവവിരുദ്ധമാണെന്നും നിലവിലെ സാഹചര്യത്തിൽ ചർച്ചകൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കി.
നേരത്തെ, ഇറാൻ തന്നെ ചർച്ചയ്ക്കായി സമീപിച്ചുവെന്നും എന്നാൽ ‘ഇതൊക്കെ ഒരാഴ്ച മുൻപേ ആകാമായിരുന്നു’ എന്ന് താൻ മറുപടി നൽകിയെന്നുമാണ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചത്. ഇറാന്റെ സൈനികാസ്ഥാനം തകർത്തതായും ഏഴ് നേവി കപ്പലുകൾ നശിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാന്റെ തിരിച്ചടിയിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Also Read:ഇറാനെ തകർക്കാൻ ബ്രിട്ടീഷ് താവളങ്ങൾ! അമേരിക്കയ്ക്ക് അനുമതി നൽകി പ്രധാനമന്ത്രി കെയർ സ്റ്റാമർ
പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാൻ ഗൾഫ് മേഖലയിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ലെബനനിൽ നിന്ന് ഹിസ്ബുള്ളയെ മുൻനിർത്തി ഇസ്രയേലിനെതിരെ പോരാട്ടം തുടരുന്നതിനൊപ്പം ദുബായ് വിമാനത്താവളം, ബുർജ് ഖലീഫ, ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ എന്നിവയും ഇറാന്റെ ലക്ഷ്യപ്പട്ടികയിലുണ്ട്.
The post ചർച്ചയ്ക്കില്ലെന്ന് ഇറാൻ; ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി സുരക്ഷാ മേധാവി, പശ്ചിമേഷ്യ കത്തുന്നു! appeared first on Express Kerala.



