
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ വൻതോതിൽ റദ്ദാക്കി. ഇന്ന് മാത്രം പുറപ്പെടേണ്ട 31 വിമാനങ്ങളും ഇങ്ങോട്ടേക്ക് എത്തേണ്ട 27 വിമാനങ്ങളും ഉൾപ്പെടെ ആകെ 58 സർവീസുകളാണ് റദ്ദാക്കിയത്. പ്രധാനമായും ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. മസ്ക്കത്തിൽ നിന്ന് നാളെ പുലർച്ചെ എത്തേണ്ട വിമാനവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. യുദ്ധസാഹചര്യത്തിൽ വിവിധ രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ വിമാനക്കമ്പനികൾ സർവീസുകൾ വ്യാപകമായി വെട്ടിക്കുറയ്ക്കുകയായിരുന്നു.
പ്രതിസന്ധിക്കിടയിലും ഇന്ന് കൊച്ചിയിൽ നിന്ന് ഗൾഫിലേക്ക് മൂന്ന് സർവീസുകൾ മാത്രമാണ് നടത്തിയത്. ഒമാൻ എയർവേയ്സിന്റെ മസ്ക്കറ്റിലേക്കുള്ള രണ്ട് വിമാനങ്ങളും സൗദി എയർലൈൻസിന്റെ ജിദ്ദയിലേക്കുള്ള ഒരു വിമാനവുമാണ് സർവീസ് നടത്തിയത്. യുഎഇ ഉൾപ്പെടെയുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയത് ആയിരക്കണക്കിന് പ്രവാസികളെയും യാത്രക്കാരെയുമാണ് ദുരിതത്തിലാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലെ സർവീസുകളുടെ കാര്യത്തിൽ നിലവിൽ അനിശ്ചിതത്വം തുടരുകയാണ്.
The post പശ്ചിമേഷ്യയിൽ യുദ്ധഭീതി! നെടുമ്പാശ്ശേരിയിൽ 58 വിമാന സർവീസുകൾ റദ്ദാക്കി; യാത്രാദുരിതം രൂക്ഷം appeared first on Express Kerala.



