
ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ വിചിത്രമായ ആരോപണങ്ങളുമായി മുൻ പാകിസ്ഥാൻ താരം മുഹമ്മദ് ആമിർ രംഗത്തെത്തിയിരിക്കുകയാണ്. മത്സരത്തിൽ വിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ പുറത്തായ രീതി സംശയാസ്പദമാണെന്നും, ആ വിക്കറ്റ് വീണില്ലായിരുന്നെങ്കിൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകുമായിരുന്നു എന്നുമാണ് ആമിറിന്റെ പുതിയ വാദം.
ജസ്പ്രീത് ബുമ്രയുടെ പന്തിൽ സഞ്ജു സാംസൺ ക്യാച്ചെടുത്താണ് 11 പന്തിൽ 27 റൺസുമായി തകർത്തടിച്ച ഹെറ്റ്മെയർ പുറത്തായത്. അൾട്രാ എഡ്ജ് പരിശോധനയിൽ പന്ത് ബാറ്റിൽ തട്ടിയെന്ന് വ്യക്തമായതിനെത്തുടർന്ന് തേർഡ് അംപയർ ഔട്ട് ശരിവെച്ചിരുന്നു. എന്നാൽ സാങ്കേതിക തെളിവുകൾ നിലനിൽക്കെത്തന്നെ ഹെറ്റ്മെയർ ഔട്ടല്ലായിരുന്നുവെന്നും അദ്ദേഹം ക്രീസിൽ തുടരുകയായിരുന്നെങ്കിൽ വിൻഡീസ് സ്കോർ 220 കടക്കുമായിരുന്നുവെന്നുമാണ് ആമിർ പറയുന്നത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോകകപ്പിന് പുറത്തായേനെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:‘അവൻ ദൈവത്തിന്റെ നാട്ടുകാരൻ’; മലയാളി താരത്തെ വാഴ്ത്തി ആകാശ് ചോപ്ര!
ഇന്ത്യ സെമിയിലെത്തിയെങ്കിലും അവർ കിരീടം നേടാൻ സാധ്യതയില്ലെന്ന് പരിഹസിക്കാനും ആമിർ മറന്നില്ല. ഇന്ത്യയുടെ ഫീൽഡിംഗ് മോശമാണെന്നും ബുമ്ര ഒഴികെയുള്ള ബൗളർമാർ ധാരാളം റൺസ് വഴങ്ങുന്നു എന്നുമാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഇന്ത്യ സെമിയിൽ കടക്കില്ലെന്ന് ടൂർണമെന്റിന് മുൻപേ പ്രവചിച്ച ആമിർ, തന്റെ പ്രവചനം തെറ്റിയതിന്റെ നിരാശയിലാണ് ഇത്തരം വിഡ്ഢിത്തങ്ങൾ വിളിച്ചുപറയുന്നതെന്ന് ഇന്ത്യൻ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വ്യാഴാഴ്ച വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമി ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ലോകകപ്പ് സെമിയിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.
The post ബുമ്രയുടെ പന്ത്, സഞ്ജുവിന്റെ ക്യാച്ച്; ഇന്ത്യയുടെ സെമി പ്രവേശനത്തിൽ വിചിത്രവാദവുമായി മുൻ പാക് താരം appeared first on Express Kerala.



