
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പ്രതിഫലനമായി ഇന്ത്യയിലുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. അൽഖ്വയ്ദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകൾ നിലവിലെ സാഹചര്യം മുതലെടുത്ത് ആക്രമണങ്ങൾക്ക് മുതിരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയത്.
ആളുകൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങൾ, ജൂത കേന്ദ്രങ്ങൾ, ഇറാൻ അനുബന്ധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ നീക്കം കടുപ്പിക്കണമെന്നും ഇറാന് അനുകൂലമായി തീവ്രപ്രസംഗങ്ങൾ നടത്തുന്നവരെ നിരീക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതിഷേധങ്ങൾ അക്രമാസക്തമാകാതെ നോക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീനഗറിൽ സംഘർഷം
ജാഗ്രതാ നിർദ്ദേശങ്ങൾ നിലനിൽക്കുന്നതിനിടെ ശ്രീനഗറിൽ ഖമേനി അനുകൂലികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. വിഘടനവാദി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന് നേരെ കല്ലേറുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കശ്മീരിൽ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. മുൻകരുതൽ നടപടിയായി ഇന്റർനെറ്റ് വേഗത കുറയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളിലും ഖമേനി വധത്തിനെതിരെ പ്രതിഷേധങ്ങൾ നടന്നു.
അഫ്ഗാൻ-പാകിസ്ഥാൻ പോര്
അതിനിടെ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ അതിരൂക്ഷമാകുകയാണ്. കാബൂളിൽ നടന്ന വ്യോമാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാന്റെ നൂർഖാൻ എയർ ബേസിന് നേരെ അഫ്ഗാനിസ്ഥാൻ ആക്രമണം നടത്തി. ആക്രമണത്തിൽ പത്തിലധികം പാക് സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ അവകാശപ്പെട്ടു. ഇനിയും പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും താലിബാൻ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
The post ഭീകരാക്രമണ ഭീഷണി! സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ സുരക്ഷാ മുന്നറിയിപ്പ്; സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തം appeared first on Express Kerala.



