
പശ്ചിമേഷ്യയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടനടി രാജ്യം വിടാൻ അമേരിക്ക കർശന നിർദ്ദേശം നൽകി. ലഭ്യമായ വിമാന സർവീസുകളോ മറ്റ് യാത്രാ സൗകര്യങ്ങളോ ഉപയോഗപ്പെടുത്തി എത്രയും വേഗം മടങ്ങണമെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. പൗരന്മാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, സുരക്ഷാ വിവരങ്ങൾ തത്സമയം അറിയാൻ ‘സ്റ്റെപ്പ്’ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യണമെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്തമായി വൻതോതിലുള്ള ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ടെഹ്‌റാനിലെ ചില ജനവാസ മേഖലകളിൽ നിന്നും ഒഴിഞ്ഞുപോകാണമെന്ന് ഇസ്രയേൽ സൈന്യം നിർദ്ദേശം നൽകിക്കഴിഞ്ഞു. വരാനിരിക്കുന്ന ആക്രമണങ്ങൾ ഇറാനെ സംബന്ധിച്ച് അതീവ പ്രഹരശേഷിയുള്ളതായിരിക്കുമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
Also Read: ഹിസ്ബുള്ളയെ നിരോധിച്ച് ലെബനൻ! ആയുധങ്ങൾ കൈമാറാൻ ഉത്തരവ്, മേഖലയിൽ യുദ്ധം പടരുന്നു
ഇറാനെതിരെയുള്ള സൈനിക നടപടികൾക്കായി നിലവിൽ കരസേനയെ ഇറക്കാൻ ട്രംപ് ഭരണകൂടം ഉദ്ദേശിക്കുന്നില്ലെന്ന് മാർക്കോ റൂബിയോ അറിയിച്ചു. ശക്തമായ വ്യോമാക്രമണങ്ങളിലൂടെയും ദീർഘദൂര മിസൈലുകളിലൂടെയും ഇറാനെ പ്രതിരോധത്തിലാക്കാനാണ് അമേരിക്കൻ നീക്കം. വരും ദിവസങ്ങളിൽ ആക്രമണം കടുക്കുമെന്ന മുന്നറിയിപ്പുള്ളതിനാൽ മേഖലയിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവർത്തിച്ചു.
The post പശ്ചിമേഷ്യയിൽ യുദ്ധഭീതി! പൗരന്മാരോട് ഉടനടി മടങ്ങാൻ അമേരിക്ക; വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാകുമെന്ന് റിപ്പോട്ട് appeared first on Express Kerala.



