
പാകിസ്ഥാൻ അതിർത്തിക്ക് സമീപം ഇന്ത്യൻ വ്യോമസേന പ്രഖ്യാപിച്ച വൻകിട സൈനികാഭ്യാസം അയൽരാജ്യത്തെ കടുത്ത ആശങ്കയിലാക്കുന്നു. മാർച്ച് 5 മുതൽ 12 വരെ രാജസ്ഥാൻ-സിന്ധ് അതിർത്തി മേഖലയിലെ സൗത്ത് സെക്ടറിലാണ് വ്യോമാഭ്യാസം നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യ ‘നോട്ടാം’ മുന്നറിയിപ്പ് പുറപ്പെടുവിച്ചതോടെ പാകിസ്ഥാൻ അതിർത്തിയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ നീക്കങ്ങൾ നിരീക്ഷിക്കാനായി പാകിസ്ഥാൻ കൂടുതൽ കര-വ്യോമ സേനാ വിഭാഗങ്ങളെ അതിർത്തിയിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ.
അഫ്ഗാനിസ്ഥാൻ, ഇറാൻ അതിർത്തികളിലെ സംഘർഷാവസ്ഥയ്ക്കും അറബിക്കടലിലെ നിരീക്ഷണങ്ങൾക്കും പിന്നാലെ ഇന്ത്യ കൂടി സൈനികാഭ്യാസം പ്രഖ്യാപിച്ചത് പാക് സൈന്യത്തിന് വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ നടത്തുന്ന ഈ നീക്കത്തിന് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്. സാധാരണഗതിയിൽ ഇരുരാജ്യങ്ങളും അതിർത്തിയിൽ സൈനികാഭ്യാസങ്ങൾ നടത്താറുണ്ടെങ്കിലും, ‘ഓപ്പറേഷൻ സിന്ദൂറിന്’ ശേഷം ഇടയ്ക്കിടെ നോട്ടാം മുന്നറിയിപ്പുകൾ നൽകി ഇന്ത്യ നടത്തുന്ന നീക്കങ്ങളെ കടുത്ത ഭീഷണിയായാണ് പാകിസ്ഥാൻ വിലയിരുത്തുന്നത്.
മേഖലയിലെ മാറുന്ന സുരക്ഷാ സാഹചര്യങ്ങളും ഇന്ത്യയുടെ സൈനിക കരുത്തും പാകിസ്ഥാനെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇന്ത്യൻ വ്യോമസേനയുടെ പരീക്ഷണങ്ങളും ആഭ്യാസപ്രകടനങ്ങളും തങ്ങളുടെ സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാകുമെന്ന തിരിച്ചറിവിലാണ് പാക് പ്രതിരോധ വിഭാഗം.
The post അതിർത്തിയിൽ ഇന്ത്യയുടെ കരുത്തുപ്രകടനം; പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം, പാകിസ്ഥാന് ആശങ്ക appeared first on Express Kerala.



