
ബെംഗളൂരു: ലിവിംഗ് പങ്കാളിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കന്നഡ നടിയും കാമുകനും സഹായിയും അറസ്റ്റിലായി. ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥനായ മോഹൻ കൃഷ്ണയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണയുടെ പങ്കാളി ഉർവശി (ബിന്ദു – 26), ഇവരുടെ കാമുകൻ വിനയ് കുമാർ (26), സഹായി ധനുഷ് (24) എന്നിവരെ ബാഗലഗുണ്ടെ പോലീസ് പിടികൂടി.
നവദമ്പതികളാണെന്ന് വ്യാജേനയാണ് മോഹൻ കൃഷ്ണയും ബിന്ദുവും ബാഗലഗുണ്ടെയിൽ വീട് വാടകയ്‌ക്കെടുത്ത് താമസിച്ചിരുന്നത്. ഇരുവരും നേരത്തെ വിവാഹിതരായവരും എന്നാൽ പങ്കാളികളുമായി പിരിഞ്ഞു കഴിയുന്നവരുമായിരുന്നു. ഇതിനിടയിലാണ് കന്നഡ സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങൾ ചെയ്യുന്ന ബിന്ദു, ട്രക്ക് ഡ്രൈവറായ വിനയുമായി പ്രണയത്തിലായത്. വിനയിനെ വിവാഹം കഴിക്കാനുള്ള ബിന്ദുവിന്റെ തീരുമാനത്തെ മോഹൻ കൃഷ്ണ ശക്തമായി എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Also Read: കട്ടപ്പനയിൽ വീട് തുറന്ന് 16 ലക്ഷം കവർന്നു; താക്കോൽ എടുത്തത് ചെടിച്ചട്ടിയിൽ നിന്ന്
കൃഷ്ണയെ ഒഴിവാക്കാനായി ബിന്ദുവും വിനയും ചേർന്ന് ആസൂത്രിതമായി കൊലപാതകം നടപ്പിലാക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയുള്ള ധനുഷിനെ പണം വാഗ്ദാനം ചെയ്താണ് ഇവർ സംഘത്തിൽ ചേർത്തത്. ശനിയാഴ്ച രാത്രി മദ്യപാന പാർട്ടിക്കെന്ന വ്യാജേന കൃഷ്ണയെ വിജനമായ സ്ഥലത്തെത്തിച്ച പ്രതികൾ, ഇയാളുടെ വായ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം മാരകമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
The post ബെംഗളൂരുവിൽ ലിവിംഗ് പങ്കാളിയെ കൊലപ്പെടുത്തിയ കേസ്; കാമുകനും സഹായിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ appeared first on Express Kerala.



