
തിരുവനന്തപുരം: അടുത്ത ആറ്റുകാൽ പൊങ്കാല സമയത്ത് ക്ലിഫ് ഹൗസിൽ കോൺഗ്രസുകാരനായ മുഖ്യമന്ത്രിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിനെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും, മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊങ്കാല നഗരി സന്ദർശിക്കവേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് നേരിടാൻ യുഡിഎഫ് സജ്ജമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാളെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ 24 മണിക്കൂറിനകം ആദ്യ 50 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഏതാനും ദിവസത്തെ സാവകാശം ലഭിച്ചാൽ അത് 60 പേരാക്കി ഉയർത്താൻ സാധിക്കും, അദ്ദേഹം പറഞ്ഞു. നടൻ രമേഷ് പിഷാരടി പാലക്കാട് മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ, പിഷാരടി അധികാരമില്ലാത്ത കാലത്തും കോൺഗ്രസിനൊപ്പം നിന്നയാളാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പിഷാരടിയുടെ പേര് ചർച്ചകളിലുണ്ടെന്ന കാര്യം അദ്ദേഹം നിഷേധിച്ചില്ല. മട്ടന്നൂരിൽ തോൽക്കുമെന്ന് ഉറപ്പായ കെ കെ ശൈലജയെ പേരാവൂരിലേക്ക് മാറ്റുകയാണെന്നും, എന്നാൽ പേരാവൂരിൽ കെപിസിസി പ്രസിഡന്റ് സുധാകരൻ ഏറെ ജനകീയനാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
The post അടുത്ത പൊങ്കാലയ്ക്ക് കോൺഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാകും; ലക്ഷ്യം യുഡിഎഫിന്റെ തിരിച്ചുവരവ്: വി ഡി സതീശൻ appeared first on Express Kerala.



