
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തലസ്ഥാന നഗരത്തിൽ ഭക്തരിൽ നിന്ന് പാർക്കിംഗിന്റെ പേരിൽ അമിത തുക ഈടാക്കിയ സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ. എസ്.എം.വി ഗവൺമെന്റ് സ്കൂൾ പിടിഎ പ്രസിഡന്റ് കർണൻ, ഭാരവാഹിയായ ഹാഷിം എന്നിവരെയാണ് തമ്പാനൂർ പോലീസ് പിടികൂടിയത്. ഒരു ഓൾട്ടോ കാർ പാർക്ക് ചെയ്യുന്നതിനായി 400 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. പിടിഎ വികസന ഫണ്ടിന്റെ റസീത് നൽകിക്കൊണ്ടായിരുന്നു ഈ നിയമവിരുദ്ധമായ പിരിവ്. സംഭവമറിഞ്ഞെത്തിയ തിരുവനന്തപുരം മേയർ വി.വി. രാജേഷ് നേരിട്ട് ഇടപെടുകയും ഉദ്യോഗസ്ഥരോട് കടുത്ത നടപടിയെടുക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു.
പൊങ്കാലയുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും ഇത്തരത്തിൽ അനധികൃത പിരിവ് നടത്തുന്നതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. എസ്.എം.വി സ്കൂളിന്റെ ഗ്രൗണ്ടിൽ പാർക്കിംഗിനായി ക്രമീകരണങ്ങൾ നടത്തിയ ഇവർ കോർപറേഷന്റെ യാതൊരു അനുമതിയും വാങ്ങിയിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. തിരുവനന്തപുരം കോർപറേഷന്റെയും ഭക്തരുടെയും പരാതിയെത്തുടർന്ന് നിലവിൽ പ്രതികളെ കരുതൽ അറസ്റ്റിലാക്കിയിരിക്കുകയാണ്. പൊങ്കാല സമയത്ത് ഭക്തരെ ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് പോലീസ് അറിയിച്ചു.
The post ആറ്റുകാലിൽ ഭക്തരെ പിഴിഞ്ഞ് ‘പാർക്കിംഗ് കൊള്ള’; സ്കൂൾ പിടിഎ പ്രസിഡന്റ് ഉൾപ്പടെയുള്ളവർ പിടിയിൽ appeared first on Express Kerala.



