
ഇസ്രയേൽ-അമേരിക്കൻ വിദേശനയങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ മൗനത്തിനെതിരെയും കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടപ്പെറ്റ സഹോദരങ്ങളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആക്രമിച്ച് കീഴ്പ്പെടുത്തി കാര്യം നേടുന്ന വന്യജീവി രീതിയാണ് അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ അമേരിക്കയും ഇസ്രയേലും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനിന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയെയും കുടുംബത്തെയും ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. ഒരു രാജ്യത്തിന്റെ പരമോന്നത പദവിയിലുള്ള വ്യക്തിയെ പ്രകോപനമില്ലാതെ വധിക്കാൻ എന്ത് ന്യായീകരണമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങൾ കൈവശം വെക്കുന്ന അമേരിക്ക, മറ്റുള്ളവർക്ക് ആയുധം പാടില്ലെന്ന് പറയുന്നത് വലിയ ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇറാനിലെ ആക്രമണത്തെ അപലപിക്കാത്ത കേന്ദ്ര നിലപാട് രാജ്യത്തിന് അപമാനമാണ്. നെതന്യാഹുവിനെ കെട്ടിപ്പിടിക്കുന്ന മോദിയെയാണ് ലോകം കാണുന്നത്. ഇത്തരം വിദേശനയങ്ങൾ രാജ്യത്തിന് ഇത് ഒട്ടും ഭൂഷണമല്ലന്നും, കോൺഗ്രസ് തുടങ്ങിവെച്ച വിദേശനയത്തിന്റെ തുടർച്ചയാണിതെന്നും, ഇത്തരം സമീപനങ്ങൾ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
The post ‘മോദിയും നെതന്യാഹുവും ഇരട്ടപ്പെറ്റ സഹോദരങ്ങൾ’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി appeared first on Express Kerala.



