
തിരുവല്ല: കലോത്സവത്തിന് വഞ്ചിപ്പാട്ട് പരിശീലിപ്പിച്ചതിന്റെ പ്രതിഫലം ചോദിച്ചതിന് സംഘം ചേർന്ന് മർദിച്ചെന്ന കലാകാരന്റെ പരാതിയിൽ എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ ഭാരവാഹികൾക്കെതിരെ കേസ്. വഞ്ചിപ്പാട്ട് പരിശീലകൻ ആരോമൽ ശിവയുടെ പരാതിയിൽ ജില്ലാ സെക്രട്ടറി അനന്ദു മധു, പ്രസിഡന്റ് കിരൺ എന്നിവരുൾപ്പെടെ 15 പേർക്കെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്.
മാർച്ച് 3-ന് തിരുവല്ല സ്റ്റേഡിയത്തിന് സമീപത്തുവെച്ചാണ് ആക്രമണം നടന്നത്. ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്തതായി ആരോമൽ ആരോപിക്കുന്നു. ഒരു വർഷം മുൻപ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ കലോത്സവത്തിനായി പരിശീലനം നൽകിയതിന്റെ പ്രതിഫലം ചോദിച്ചതാണ് മർദനത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു. എന്നാൽ മർദനാരോപണം എസ്.എഫ്.ഐ നേതാക്കൾ നിഷേധിച്ചു. വിദ്യാർത്ഥികളും പരിശീലകനും തമ്മിലുള്ള തർക്കം സംസാരിച്ച് തീർക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നാണ് നേതാക്കളുടെ വിശദീകരണം.
The post വഞ്ചിപ്പാട്ട് പ്രതിഫലം ചോദിച്ചതിന് മർദനം; എസ്.എഫ്.ഐ ജില്ലാ നേതാക്കളടക്കം 15 പേർക്കെതിരെ കേസ് appeared first on Express Kerala.




