
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കെ, പാർട്ടിയിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. പാലക്കാട് ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പനെതിരെ നെന്മാറയിലും, കെ. മുരളീധരനെ പിന്തുണച്ച് വട്ടിയൂർക്കാവിലുമാണ് പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടത്.
ഡി.സി.സി അധ്യക്ഷൻ എ. തങ്കപ്പൻ നെന്മാറയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സേവ് കോൺഗ്രസിന്റെ പേരിൽ വ്യാപകമായി പോസ്റ്ററുകൾ പതിപ്പിച്ചത്. സ്വന്തം വാർഡ് ജയിപ്പിക്കാൻ കഴിയാത്ത ഡി.സി.സി പ്രസിഡന്റ് നെന്മാറയ്ക്ക് വേണ്ട, തോൽക്കാൻ വേണ്ടി നെന്മാറയിലേക്ക് വരണ്ട എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങൾ.
നിലവിൽ സി.പി.എമ്മിലെ കെ. ബാബു പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ ഇത്തവണ സി.പി.എം ഏരിയാ സെക്രട്ടറി കെ. പ്രേമനെയാണ് ഇടത് മുന്നണി പരിഗണിക്കുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ വട്ടിയൂർക്കാവിൽ കെ. മുരളീധരനായി വലിയ ഫ്ലക്സുകൾ ഉയർന്നു. വട്ടിയൂർക്കാവിൽ കെ. മുരളീധരനെ വിജയിപ്പിക്കുക എന്ന വാചകമാണ് അമ്പലമുക്ക് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സിലുള്ളത്. ഈ ഫ്ലക്സ് ഔദ്യോഗികമായി സ്ഥാപിച്ചതല്ലെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വം നൽകുന്ന വിശദീകരണം.
The post സ്ഥാനാർത്ഥി നിർണ്ണയം; നെന്മാറയിൽ ഡി.സി.സി അധ്യക്ഷനെതിരെ പോസ്റ്റർ, വട്ടിയൂർക്കാവിൽ മുരളീധരനായി മുറവിളി appeared first on Express Kerala.




