
ഇസ്രയേൽ – അമേരിക്ക സഖ്യത്തിൻ്റെ ആക്രമണത്തിന് പിന്നാലെ ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ, ആഗോള കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇറാൻ്റെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ചൈനീസ് കപ്പലുകളാണെന്ന വ്യാജേന പല അന്താരാഷ്ട്ര കപ്പലുകളും യാത്ര തുടരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ചൈനീസ് കപ്പലുകൾക്ക് മാത്രം ഹോർമൂസിലൂടെ കടന്നുപോകാൻ ഇറാൻ പ്രത്യേക അനുമതി നൽകിയിട്ടുണ്ട് എന്ന പഴുതാണ് മറ്റ് കപ്പലുകൾ ഇതിനായി ഉപയോഗിക്കുന്നത്.
എഐഎസ് വിവരങ്ങളിൽ കൃത്രിമം
കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കുള്ളിൽ പത്തോളം കപ്പലുകൾ ഇത്തരത്തിൽ തങ്ങളുടെ വിവരങ്ങളിൽ മാറ്റം വരുത്തിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കപ്പലുകളിലെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ കപ്പലിന്റെ ഉടമ ചൈനീസ് പൗരനാണെന്നും, ജീവനക്കാരെല്ലാം ചൈനക്കാരാണെന്നുമുള്ള തെറ്റായ വിവരങ്ങളാണ് നൽകുന്നത്. ചില കപ്പലുകൾ തങ്ങൾ ചൈനയിൽ നിന്നാണ് യാത്ര തിരിച്ചതെന്ന സന്ദേശവും ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇറാൻ്റെ നാവികസേനയുടെ പരിശോധനയിൽ നിന്ന് രക്ഷപ്പെടാനാണ് ഈ കപടവേഷം കെട്ടുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Also Read: നൊർവെയിലെ അമേരിക്കൻ എംബസിക്ക് സമീപം സ്ഫോടനം!
ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തോളം കപ്പലുകൾ
ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമൂസ് കടലിടുക്ക്. സംഘർഷത്തെത്തുടർന്ന് ഈ വഴി അടച്ചതോടെ ഗൾഫ് മേഖലയിൽ മാത്രം ഏകദേശം ആയിരത്തോളം കപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ആക്രമണ സാധ്യത കുറയ്ക്കുന്നതിനായി ചില കപ്പലുകൾ തങ്ങളുടെ ജിപിഎസ് വിവരങ്ങൾ വരെ മാറ്റി കാണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഗതാഗതം അനിശ്ചിതത്വത്തിലായതോടെ ആഗോള എണ്ണ വിപണിയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ഇറാൻ്റെ കണ്ണ് വെട്ടിക്കാൻ ‘ചൈനീസ് കപ്പലുകളായി’ വേഷപ്പകർച്ച; ഹോർമൂസ് കടലിടുക്കിൽ കപ്പലുകളുടെ തന്ത്രം appeared first on Express Kerala.




