
ലോകകപ്പ് കിരീടം നിലനിർത്തിക്കൊണ്ട് ഇന്ത്യ ചരിത്രം കുറിച്ചിരിക്കുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്താണ് ഇന്ത്യ മൂന്നാം തവണയും ടി20 ലോകകിരീടം ഉയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിംഗ്‌സിന്റെ കരുത്തിൽ 20 ഓവറിൽ 255 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് ഇന്ത്യൻ ബൗളിംഗ് കരുത്തിന് മുന്നിൽ പതറാനായിരുന്നു വിധി. 19 ഓവറിൽ 159 റൺസിന് കിവീസ് നിരയെ മുഴുവനായി പുറത്താക്കിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ബാറ്റിംഗിൽ സഞ്ജു സാംസൺ (46 പന്തിൽ 89), ഇഷാൻ കിഷൻ (25 പന്തിൽ 54), അഭിഷേക് ശർമ (21 പന്തിൽ 52) എന്നിവരുടെ തകർപ്പൻ പ്രകടനങ്ങളാണ് ഇന്ത്യയെ പടുകൂറ്റൻ സ്കോറിലേക്ക് നയിച്ചത്. ഓപ്പണിംഗിൽ സഞ്ജുവും അഭിഷേകും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തപ്പോൾ രണ്ടാം വിക്കറ്റിൽ സഞ്ജുവും ഇഷാനും ചേർന്ന് 105 റൺസിന്റെ മറ്റൊരു വമ്പൻ കൂട്ടുകെട്ടും പടുത്തുയർത്തി. സഞ്ജു എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളുമാണ് തന്റെ ഇന്നിംഗ്‌സിൽ പറത്തിയത്. അവസാന ഓവറുകളിൽ ശിവം ദുബെ നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് സ്കോർ 250 കടക്കാൻ സഹായിച്ചത്.
Also Read:കോഹ്‌ലിയുടെ റെക്കോർഡ് തകർന്നു; ലോകകപ്പിലെ റൺവേട്ടയിൽ സഞ്ജു സാംസൺ ഇനി ഒന്നാമൻ
മറുപടി ബാറ്റിംഗിൽ ജസ്പ്രീത് ബുംറയുടെ മാരക ബൗളിംഗാണ് കിവീസ് നിരയുടെ നട്ടെല്ലൊടിച്ചത്. നാല് വിക്കറ്റുകൾ വീഴ്ത്തിയ ബുംറ തുടക്കം മുതൽക്കേ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി. ന്യൂസിലൻഡിനായി ടിം സീഫെർട്ട് അർധസെഞ്ചുറി നേടി പൊരുതിയെങ്കിലും മറ്റ് ബാറ്റർമാർക്ക് ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് കീഴിൽ ഇറങ്ങിയ ഇന്ത്യ, ഫീൽഡിംഗിലും ബൗളിംഗിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് തുടർച്ചയായ രണ്ടാം ലോകകിരീടം സ്വന്തമാക്കിയത്.
The post അഹമ്മദാബാദിൽ ഇന്ത്യൻ ഗർജ്ജനം; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ വീണ്ടും ലോകചാമ്പ്യന്മാർ! appeared first on Express Kerala.




