
ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ നിർണ്ണായക ചർച്ച നടത്തി. യുഎഇയെയും മറ്റ് അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ഇരുനേതാക്കളും സംസാരിച്ചത്. അതേസമയം, സൗദി അറേബ്യയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തുവന്നു. ഇതോടെ മേഖലയിലെ സംഘർഷങ്ങളിൽ ജീവൻ നഷ്ടപ്പെട്ട ആകെ അമേരിക്കൻ സൈനികരുടെ എണ്ണം ഏഴായി ഉയർന്നു.
ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് രാജ്യം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബ അലി ഖമനേയിയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. 55-കാരനായ മൊജ്തബ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തിയാണ്. പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും പിതാവിന്റെ ഓഫീസിനെ നിയന്ത്രിക്കുന്നതിലും ഭരണകൂട തീരുമാനങ്ങളിൽ അവസാന വാക്കാകുന്നതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു.
Also Read:ഇറാൻ രാഷ്ട്രീയത്തിൽ വൻ മാറ്റം; ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി മൊജ്തബ ഖമനേയിയെ തിരഞ്ഞെടുത്തു
ഇറാൻ വിപ്ലവ ഗാർഡുകളുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ് നിലവിലെ യുദ്ധസാഹചര്യത്തിൽ നേതൃസ്ഥാനത്തേക്ക് എത്തുന്നതിൽ നിർണ്ണായകമായത്. 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാന്റെ പരമോന്നത പദവിയിൽ സംഭവിക്കുന്ന ആദ്യത്തെ ‘കുടുംബവാഴ്ച’ എന്ന നിലയിൽ ഈ നിയമനം രാജ്യത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. പാരമ്പര്യമായി മുതിർന്ന മതപണ്ഡിതന്മാരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കാറുള്ളതെങ്കിലും അസാധാരണമായ യുദ്ധസാഹചര്യത്തിൽ ഖമനേയി കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ അധികാരമേൽക്കുന്നത് വലിയ രാഷ്ട്രീയ മാറ്റമായിട്ടാണ് ലോകം ഉറ്റുനോക്കുന്നത്.
The post ട്രംപുമായി ചർച്ച നടത്തി യുഎഇ പ്രസിഡന്റ്; ഇറാൻ ആക്രമണം ചർച്ചയായി appeared first on Express Kerala.




