
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകുമ്പോൾ ലോക്‌സഭ സ്പീക്കർ ഓം ബിർളക്കെതിരായ അവിശ്വാസ പ്രമേയം സഭയിൽ അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അനുമതി നൽകാതിരിക്കുക, വനിതാ എംപിമാർക്കെതിരായ പരാമർശങ്ങൾ, പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്ത നടപടി തുടങ്ങി സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളിലെ 120 എംപിമാർ നോട്ടീസിൽ ഒപ്പുവെച്ചിട്ടുണ്ട്. പ്രമേയം പരിഗണിക്കുമ്പോൾ സ്പീക്കർക്ക് പകരം പാനൽ ചെയർമാനാകും സഭ നിയന്ത്രിക്കുക. ഓം ബിർള സഭാംഗങ്ങൾക്കൊപ്പമാകും ഇരിക്കുക.
അവിശ്വാസ പ്രമേയത്തിന് പുറമെ മറ്റു നിർണ്ണായക വിഷയങ്ങളും ഇന്ന് സഭയെ ചൂടുപിടിപ്പിക്കും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെക്കുറിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് സഭയിൽ പ്രസ്താവന നടത്തും. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള അമേരിക്കയുടെ പ്രസ്താവനകൾക്കെതിരെ ഇരുസഭകളിലും ശക്തമായ പ്രതിഷേധം ഉയർത്താനാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം. ഇതിന് മുന്നോടിയായി രാവിലെ പത്ത് മണിക്ക് പ്രതിപക്ഷ നേതാക്കൾ യോഗം ചേർന്ന് സഭയിലെ തന്ത്രങ്ങൾ ആവിഷ്കരിക്കും.
The post ലോക്‌സഭയിൽ ഇന്ന് സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം! appeared first on Express Kerala.




