
അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിനി ജാസ്‌ലിയ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടർ സിറിയക് ജോർജിനെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. കേസിൽ പൊലീസ് അലംഭാവം കാട്ടിയെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്ന് റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം ആലുവ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചുവെന്നും പ്രതി ഡോക്ടർ സിറിയക് പൊലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഒളിവിൽ പോയതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതിക്കായി കൃത്യമായ പരിശോധനകൾ പോലീസ് നടത്തിയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ മാസം 28-ന് സിറിയക് ഓടിച്ച കാറിടിച്ചാണ് ജാസ്‌ലിയയ്ക്ക് ഗുരുതരമായി പരിക്കേറ്റതും തൊട്ടടുത്ത ദിവസം മരണം സംഭവിച്ചതും. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ വൈകിയതിൽ സുഹൃത്തുക്കളും കുടുംബവും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് ഒടുവിൽ വാഗമണ്ണിൽ നിന്നാണ് സിറിയക്കിനെ പിടികൂടിയത്. പ്രതിക്ക് നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്ന് ജാസ്‌ലിയയുടെ കുടുംബം ആവശ്യപ്പെട്ടു. അറസ്റ്റിൽ ആശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കുടുംബം കൂട്ടിച്ചേർത്തു.
The post ജാസ്‌ലിയയുടെ മരണം! പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്; നടപടിക്രമങ്ങൾ പാലിച്ചെന്ന് ഡിവൈഎസ്പി appeared first on Express Kerala.




