
വിജയ് നായകനായ വിവാദ ചിത്രം ‘ജനനായകൻ’ സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി ഇന്ന് പരിശോധിക്കും. പത്തംഗ സംഘത്തിന് മുന്നിൽ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ചിത്രം പ്രദർശിപ്പിക്കുക. നേരത്തെ അഞ്ചംഗ സംഘം ചിത്രം അവലോകനം ചെയ്തിരുന്നുവെങ്കിലും മതവികാരം വ്രണപ്പെടുത്തുന്നതും സായുധ സേനയെ മോശമായി ചിത്രീകരിക്കുന്നതുമായ രംഗങ്ങളുണ്ടെന്ന പരാതിയെത്തുടർന്നാണ് ചിത്രം റിവൈസിങ് കമ്മിറ്റിയുടെ പുനഃപരിശോധനയ്ക്ക് വിട്ടത്.
ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ, സെൻസർ ബോർഡുമായി ഇനി നിയമപോരാട്ടത്തിനില്ലെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചു. കമ്മിറ്റി നിർദ്ദേശിക്കുന്ന മാറ്റങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. ജനുവരി ഒൻപതിന് നിശ്ചയിച്ചിരുന്ന റിലീസ് തടസ്സപ്പെട്ടതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അണിയറ പ്രവർത്തകർ നേരിടുന്നത്. സെൻസർ സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭ്യമായാൽ ചിത്രം ജൂൺ മാസത്തിൽ തീയേറ്ററുകളിൽ എത്തിക്കാനാണ് നിലവിലെ നീക്കം. റിവൈസിങ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് വിവാദ രംഗങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമായിരിക്കും പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുക.
The post “വിജയ് ചിത്രം ‘ജനനായകൻ’ ഇന്ന് സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുന്നിൽ; വിവാദ രംഗങ്ങളിൽ കത്രിക വീഴുമോ?” appeared first on Express Kerala.




