
തിരുവനന്തപുരം: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ നടത്തുന്ന പണിമുടക്ക് ശക്തമാകുന്നു. ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നത്. അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കിയാണ് സമരമെങ്കിലും വാർഡ് ഡ്യൂട്ടികളിൽ നിന്ന് നഴ്സുമാർ വിട്ടുനിൽക്കുന്നത് ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
അടിസ്ഥാന ശമ്പളം 40,000 രൂപയാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുക, കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ 13 ആവശ്യങ്ങളാണ് നഴ്സുമാർ പ്രധാനമായും ഉന്നയിക്കുന്നത്. ഇതിനിടെ കോഴിക്കോട് ജില്ലയിലെ പത്തോളം സ്വകാര്യ ആശുപത്രികളിൽ തിങ്കളാഴ്ച സമ്പൂർണ്ണ പണിമുടക്ക് പ്രഖ്യാപിച്ചു.
Also Read:ചരിത്രകാരൻ കെ.എൻ. പണിക്കർ അന്തരിച്ചു; വിടവാങ്ങിയത് ചരിത്രാഖ്യാനത്തിലെ കരുത്തുറ്റ മാർക്സിയൻ സ്വരം
ബേബി മെമ്മോറിയൽ ആശുപത്രിയിലെ മാനേജ്മെന്റ് നടപടികൾ വലിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. സമരം ചെയ്യുന്ന നഴ്സുമാരെ മുറിയിൽ പൂട്ടിയിട്ടതായും പുതുതായി ജോലിയിൽ പ്രവേശിച്ച നഴ്സുമാരെ ക്ലാസിനെന്ന വ്യാജേന വിളിച്ചുവരുത്തി ജോലി ചെയ്യാൻ നിർബന്ധിച്ചതായും പരാതി ഉയർന്നു. കൂടാതെ, ചൊവ്വാഴ്ച എട്ട് മണിക്ക് മുൻപായി ഹോസ്റ്റൽ ഒഴിയണമെന്നും മെസ് സൗകര്യം നിർത്തലാക്കുമെന്നും കാണിച്ച് മാനേജ്മെന്റ് നോട്ടീസ് നൽകിയതായും നഴ്സുമാർ ആരോപിക്കുന്നു. മാനേജ്മെന്റിന്റെ ഈ ഭീഷണിയിൽ പ്രതിഷേധിച്ച് നഴ്സുമാർ കളക്ടറേറ്റിന് മുന്നിലും ആശുപത്രി പരിസരത്തും ധർണ്ണ സംഘടിപ്പിച്ചു.
The post നഴ്സുമാരുടെ സമരം കത്തുന്നു; ആശുപത്രികൾ പ്രതിസന്ധിയിൽ, സംസ്ഥാന വ്യാപക പണിമുടക്ക് ശക്തം appeared first on Express Kerala.



